ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാനുള്ള ചുമതല ടാറ്റ പ്രോജക്ട്സ് ലിമിറ്റഡിന്. 861.90 കോടി രൂപയാണു ചെലവ് കണക്കാക്കുന്നത്. ഒരു വര്‍ഷം കൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ത്രികോണാകൃതിയിലാണു പുതിയ മന്ദിരത്തിന്റെ രൂപകൽപനയെന്നാണു റിപ്പോർട്ട്.
ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന മുറയ്ക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സർക്കാർ 940 കോടിയാണു ചെലവ് കണക്കാക്കിയിരുന്നത്. കുറഞ്ഞ ലേലത്തുക സമർപ്പിച്ച ടാറ്റയെ സർക്കാർ തിരഞ്ഞെടുക്കുകയായിരുന്നു.
എല്‍&ടി, ടാറ്റ് പ്രോജക്ട്‌സ്, ഷപൂര്‍ജി പല്ലോന്‍ജി&കമ്പനി എന്നിങ്ങനെ മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൂന്ന് കമ്പനികളാണ് അവസാനഘട്ട ലേലത്തില്‍ പങ്കെടുത്തത്. പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ നിലവിലുള്ള സമുച്ചയത്തിനടുത്താണു പുതിയ മന്ദിരം.
നിലവിലെ പാര്‍ലമെന്റ് മന്ദിരം ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ചതാണ്. പുതിയ മന്ദിരം നിര്‍മിച്ചാല്‍ പഴയ കെട്ടിടം മറ്റ് ആവശ്യങ്ങള്‍ക്കുപയോഗപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.