ഹൈദരാബാദ് : എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള 11 വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിലായി. വാനപർത്തി പൊലീസാണ് 26കാരനായ അധ്യാപകനെ അറസ്റ്റ് ചെയ്തത്. രണ്ട് പെൺക്കളുടെ മാതാപിതാക്കൾ നൽകയി പരാതിയെ തുടർന്നാണ് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെതുടർന്ന് പെൺകുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് അധ്യാപകൻ പീഡിപ്പിച്ച വിവരം പെൺകുട്ടി മാതാപിതാക്കളോടും ഡോക്ടറോടും തുറന്നു പറഞ്ഞത്. ഇതോടെയാണ് മാതാപിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പെൺകുട്ടി നൽകിയ വിവരം അടിസ്ഥാനമാക്കിയാണ് സഹപാഠിയായ മറ്റൊരു പെൺകുട്ടിയും പീഡനത്തിന് ഇരയായ വിവരം അറിഞ്ഞത്. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പതിനൊന്നോളം പെൺകുട്ടികളെ പീഡിപ്പിച്ചതായി ഇയാൾ സമ്മതിച്ചു. ഇവരെല്ലൊം താൻ പഠിപ്പിക്കുന്ന സ്കൂളിലെ വിദ്യാർഥികളാണെന്നും അധ്യാപകൻ പറഞ്ഞു.
ഇതുകൂടാതെ ഒമ്പതോളം കുട്ടികളെ നേരത്തെ പീഡിപ്പിച്ചതായും ഇയാൾ പറഞ്ഞു. ട്യൂഷന് വന്നിരുന്ന കുട്ടികളെയാണ് നേരത്തെ പീഡിപ്പിച്ചത്. ഇവരുടെ പേര് അറിയില്ലെന്നും ഇവരെല്ലാം നാലാം ക്ലാസ് വിദ്യാർഥികളാണെന്നും അധ്യാപകൻ പൊലീസിനോട് പറഞ്ഞു.
സ്വകാര്യ സ്കൂളിലെ അധ്യാപകനായ പ്രതി വീട്ടിൽ ട്യൂഷൻ ക്ലാസും എടുത്തിരുന്നു. സ്കൂൾ പരിസരത്തുവെച്ചും വീട്ടിൽവെച്ചുമാണ് ഇയാൾ പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. പരീക്ഷയിൽ കൂടുതൽ മാർക്ക് നൽകാമെന്നും ഗുരുകുലം സ്കൂളിൽ പ്രവേശനം നേടാൻ സഹായിക്കാമെന്നും പറഞ്ഞായിരുന്നു പീഡനം. പോക്സോ ആക്ട് സെക്ഷൻ 376 പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.