ബെംഗളൂരു: പൊതുശൗചാലയത്തിൽ വനിതാ പൊലീസുകാരിയുടെ മൊബൈൽ ഫോൺ നമ്പർ കുറിച്ചുവെച്ച സഹപാഠിയായ അധ്യാപകൻ അറസ്റ്റിൽ. റേറ്റ് ചോദിച്ചും എവിടെ വരണമെന്നും ആരാഞ്ഞ് വനിതാ പൊലീസിന് തുരുതുരെ ഫോൺകോളുകളെത്തി. സഹികെട്ട പൊലീസുകാരി പരാതി കൊടുത്തു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഫോണ്‍ നമ്പർ പൊതുശൗചാലയത്തിന്റെ ചുവരിൽ കുറിച്ചതായി കണ്ടെത്തിയത്.
32കാരിയായ പൊലീസുകാരിയാണ് പരാതിക്കാരി. സംഭവവുമായി ബന്ധപ്പെട്ട് 33കാരനായ അധ്യാപകൻ സതീഷ് അറസ്റ്റിലായി. പുരുഷന്മാരുടെ ടോയ്ലറ്റുകളുടെ ചുവരിലാണ് പൊലീസുകാരിയുടെ ഫോൺ നമ്പർ കുത്തിക്കുറിച്ചിരുന്നത്. ഇതിന് പിന്നാലെ ഫോൺകോളുകളുടെ പ്രവാഹമായിരുന്നു.
വിളിച്ചവരിൽ നിന്ന് ഫോൺ നമ്പർ കാടൂര്‍ ബസ് സ്റ്റാൻഡിലെ പൊതു ടോയ്ലറ്റിൽ നിന്നാണ് ലഭിച്ചതെന്ന് പൊലീസുകാരി അറിഞ്ഞു. തുടർന്ന് യുവതിയുടെ ഭർത്താവ് അവിടെയെത്തി പരിശോധിച്ചു. ലൈംഗിക തൊഴിലാളിയുടേതെന്ന പേരിൽ പൊലീസുകാരിയുടെ ഫോൺ നമ്പർ കുറിച്ചുവെക്കുകയായിരുന്നു.
ഫോൺ നമ്പർ എഴുതിയ കൈയക്ഷരം പൊലീസുകാരി തിരിച്ചറിഞ്ഞു. സ്കൂളിലെ സഹപാഠിയായിരുന്ന സതീഷിന്റെതായിരുന്നു ഇത്. 2006-2007 കാലയളവിൽ ഇരുവരും സഹപാഠികളായിരുന്നു. 2017ൽ ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു ഇരുവരും.
ഇതിനിടെ സതീഷ് പതിവായി പൊലീസുകാരിയെ വിളിക്കുകയും മെസേജുകൾ അയക്കുകയും ചെയ്തിരുന്നു. പിന്നീട് ഫോൺകോളുകൾ എടുക്കാതെയായപ്പോൾ സതീഷ് യുവതിയെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി.
ഏതാനും മാസങ്ങൾക്ക് മുൻപ് യുവതി സതീഷിനെ വിളിക്കുകയും വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കിയത് എന്തിനാണെന്ന് ചോദിക്കുകയും ചെയ്തു. ഇരുവരും തമ്മിൽ ഇതിന്റെ പേരിൽ വഴക്കിട്ടു. ഇതിന് പിന്നാലെ യുവതിക്ക് ഒരു പണി കൊടുക്കാൻ സതീഷ് തീരുമാനിച്ചു, അങ്ങനെയാണ് പബ്ലിക് ടോയ്ലറ്റിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിവെച്ചത്.