ഒടുവിൽ ക്രിക്കറ്റ് പ്രേമികൾക്ക് ശുഭവാർത്ത. കൊറോണവൈറസ് മൂലമുണ്ടായ നീണ്ട ബ്രേക്കിനു ശേഷം ടീം ഇന്ത്യ ക്രിക്കറ്റിലേക്കു മടങ്ങിവരുന്നു. ഇതിന്റെ ഭാഗമായി ആദ്യ പടിയെന്നോണം ഐസൊലേഷന്‍ ക്യാംപ് ആരംഭിക്കാനാണ് ബിസിസിഐയുടെ നീക്കം. അതിനു ശേഷമായിരിക്കും താരങ്ങള്‍ പഴയതു പോലെ പരിലീലനത്തിലേക്കു മടങ്ങിയെത്തുക.
ഈ മാസം അവസാനത്തോടെ ഐസൊലേഷന്‍ ക്യാംപ് ആരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ട്രഷറര്‍ അരുണ്‍ ധുമാല്‍ അറിയിച്ചു. നിലവില്‍ ബിസിസിഐയുമായി കരാറുള്ള താരങ്ങളായിരിക്കും ക്യാംപിലുണ്ടായിരിക്കുക. എന്നാല്‍ ഇത് എവിടെ ആയിരിക്കുമെന്നോ, എത്ര ദിവസം നീണ്ടുനില്‍ക്കുമെന്നോയുള്ള കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനമെടുത്തിട്ടില്ല.
വേദികള്‍ ഏതൊക്കെ ആയിരിക്കണമെന്ന് താല്‍ക്കാലിക ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ജൂണ്‍ പകുതിയോടെയോ, മധ്യത്തോടെയോ ക്യാംപ് തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രാവിലക്കുകള്‍ നീങ്ങുന്നതിനൊപ്പം സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയും ചെയ്താല്‍ മാത്രമേ ക്യാംപ് തുടങ്ങാന്‍ കഴിയുകയുള്ളൂവെന്നും ധുമാല്‍ പറയുന്നു.
മാര്‍ച്ച് പകുതി മുതല്‍ രാജ്യത്തെ എല്ലാ ക്രിക്കറ്റ് ടൂർണമെന്റുകളും ബി സി സി ഐ കൊറോണ വ്യാപനത്തെത്തുടർന്ന് റദ്ദാക്കിയിരുന്നു. ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയിയാണ് ഇന്ത്യ അവസാനമായി കളിച്ചത്.