വനിതകൾ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം ഇന്ന്. അമേരിക്കൻ ബഹിരാകാശ ഗവേഷകരായ ക്രിസ്റ്റീന കോച്ചും ജസീക്ക മേയറുമാണ് ചരിത്ര നടത്തത്തിനിറങ്ങുന്നത്. വിവിധ കാരണങ്ങളാൽ പലവട്ടം മാറ്റിവച്ച യാത്രയാണ് നാസ ഇന്ന് യാഥാർഥ്യമാക്കുന്നത്.
ഇതുവരെ 15 വനിതകളാണ് ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിട്ടുള്ളത്. എന്നാൽ അപ്പോഴെല്ലാം ഒരു പുരുഷബഹിരാകാശ ഗവേഷകനും ഒപ്പമുണ്ടാകും. സ്ത്രീകളുടെ നിയന്ത്രണത്തിൽ സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന യാത്ര ഇതാദ്യം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പവർ കൺട്രോളർ മാറ്റിസ്ഥാപിക്കലാണ് ഇവരുടെ ദൗത്യം. വനിതകൾക്ക് മാത്രമായുള്ള ബഹിരാകാശ വസ്ത്രം ഇല്ലാത്തതിനാലും മറ്റ് കാരണങ്ങളാലും പലവട്ടം മാറ്റിവച്ച നടത്തമാണിത്.
ക്രിസ്റ്റീന കോച്ച് ഇത് നാലാംവട്ടമാണ് ബഹിരാകാശത്ത് നടക്കുന്നത്, ജസീക്ക മേയർ ആദ്യവും അഞ്ച് മണിക്കൂറോളം ഇവർ ബഹിരാകാശ നിലയത്തിന് പുറത്ത് ചെലവഴിക്കും. ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് എന്നാണ് നാസ ഈ യാത്രയെ വിശേഷിപ്പിച്ചത്.
1984ൽ റഷ്യയുടെ വെറ്റ്‌ലാന സവിത്‌സ്കയ ആണ് ബഹിരാകാശത്ത് നടന്ന ആദ്യ വനിത. അതേവർഷം തന്നെ കാതെ സുല്ലീവൻ എന്ന അമേരിക്കൻ വനിതയും ബഹിരാകാശസഞ്ചാരം നടത്തി ചരിത്രത്തിന്റെ ഭാഗമായി.