ബെംഗളൂരു: ബെംഗളൂരുവിലെ കോവിഡ് വാര്‍ റൂമിലെത്തി വര്‍ഗീയപരാമര്‍ശം നടത്തിയിട്ടില്ലെന്നും മാപ്പുപറഞ്ഞിട്ടില്ലെന്നും ബി.ജെ.പി. എം.പി. തേജസ്വി സൂര്യ. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നാണ് എം.പി ട്വീറ്റ് ചെയ്തു.
അതേസമയം, തേജസ്വി സൂര്യയെ ഉപദേശിച്ച് കുടുങ്ങിയ ഡോ. ശശി തരൂര്‍ എം.പി. വിശദീകരണവുമായി രംഗത്തെത്തി. തേജസ്വിയുടെ നടപടികളെ ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മതഭ്രാന്തിനെ നിസാരമായി കാണാനാകില്ലെന്നും തരൂര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
ബെംഗളൂരു കോര്‍പറേഷന്‍ പരിധിയിലെ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് കിടക്കകള്‍ അനുവദിക്കുന്നതില്‍ അഴിമതി ആരോപിച്ച് തേജസ്വി സൂര്യ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. വാര്‍ റൂമിലെ 212 ജീവനക്കാരില്‍ 16 മുസ്‍ലിംകളുടെ പേരുകള്‍മാത്രം എടുത്തുപറഞ്ഞ സൂര്യക്കെതിരെ വന്‍പ്രതിഷേധമുയര്‍ന്നു. തേജസ്വിക്കൊപ്പമുണ്ടായിരുന്ന എം.എല്‍.എമാരിലൊരാള്‍ ഇവിടെ മദ്രസയാണോ നടത്തുന്നതെന്ന പരാമര്‍ശവും നടത്തി.
തേജസ്വി പരാമര്‍ശിച്ച 16 മുസ്‍ലിം ജീവനക്കാരെ ഭീകരവാദികളായിവരെ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം നടന്നു. ഇവരെ താല്‍ക്കാലികമായി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. പൊലീസ് ക്ലീന്‍ചിറ്റ് നല്‍കുന്ന മുറയ്ക്ക് തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുമെന്ന് കരാറുകാര്‍ അറിയിച്ചു.
തേജസ്വി മിടുക്കനാണെന്നും ഇത്തരത്തിലുള്ള പെരുമാറ്റം ഒഴിവാക്കണമെന്നുമുള്ള തരൂരിന്‍റെ ആദ്യ ട്വീറ്റിനെതിരെ വിമര്‍ശനമുയര്‍ന്നു. മതഭ്രാന്ത് കാണിക്കുന്നവരോട് സ്നേഹമോ ക്ഷമയോ കാണിക്കേണ്ടെന്നായിരുന്നു നടന്‍ സിദ്ധാര്‍ഥിന്‍റെ ട്വീറ്റ്. വിമര്‍ശകരോട് യോജിക്കുന്നുവെന്നും തേജസ്വിയുടെ ഇപ്പോഴത്തെയും മുന്‍കാല നടപടികളെയും അനുകൂലിക്കുന്നില്ലെന്നും തരൂര്‍ വിശദീകരിച്ചു.