ബംഗളൂരു: തെലങ്കാനയിൽ നിന്നുള്ള ടെക്കി യുവതി ബംഗളൂരുവിലെ വീട്ടിൽ മരിച്ച നിലയിൽ. കമറെഡ്ഡി സ്വദേശിനി ശരണ്യയെ (25) ആണ് ബംഗളൂരുവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയുടെ മരണവിവരം ബന്ധുക്കൾ അറിയുന്നത്. ഉടൻ തന്നെ ഇവർ ബംഗളൂരുവിലെത്തുകയും ചെയ്തു. ശരണ്യയുടെ മരണത്തിൽ ദുരൂഹത ആരോപിക്കുന്ന ബന്ധുക്കൾ യുവതിയുടെ ഭർത്താവ് രോഹിത്തിനെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.
ശരണ്യയും രോഹിത്തും സഹപാഠികളായിരുന്നു. പിന്നീട് വിവാഹിതരായ ഇവർ ബംഗളൂരുവിൽ താമസിച്ച് വരികയായിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനിയറാണ് ശരണ്യ. ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. രോഹിത് മദ്യപിച്ചെത്തി ശരണ്യയെ നിരന്തരം മർദ്ദിക്കുകമായിരുന്നു. ഇയാളുടെ പീഡനം സഹിക്കവയ്യാതെ ഇവര്‍ സ്വന്തം വീട്ടിൽ മടങ്ങിയെത്തിയിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു.
എന്നാൽ മൂന്നു മാസങ്ങൾക്ക് മുമ്പ് ശരണ്യയെ തേടിയെത്തിയ രോഹിത്ത്, കുടുംബാംഗങ്ങളും ബന്ധുക്കളുമായി സന്ധിസംഭാഷണം നടത്തി ശരണ്യയെ വീണ്ടും ബംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടു പോയി. തുടർന്നാണ് ഇപ്പോൾ യുവതിയുടെ മരണവാർത്തയെത്തുന്നത്. മകളെ രോഹിത് കൊലപ്പെടുത്തിയതാകാമെന്നാണ് മാതാപിതാക്കൾ സംശയിക്കുന്നത്.
ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചോയെന്ന സംശയവും ഉയരുന്നുണ്ട്. സംഭവത്തിൽ ഇയാൾക്കെതിരെ വിശദമായ അന്വേഷണം നടത്തണി നടപടി വേണമെന്നാണ് ശരണ്യയുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.