Advertisment

തെലങ്കാന പൊലീസ് വീണ്ടും ചേര്‍ത്തലയില്‍; ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് തുഷാറിന് കൈമാറി; ഓപ്പറേഷന്‍ താമരക്കെതിരെ നടപടി കടുപ്പിച്ചു

New Update

publive-image

Advertisment

ചേര്‍ത്തല; തെലങ്കാന സര്‍ക്കാരിനെ മറിച്ചിടാനുള്ള ഓപ്പറേഷന്‍ താമര കേസില്‍ എസ്എന്‍ഡിപി വൈസ് പ്രിസഡന്റും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ വീട്ടില്‍ വീണ്ടും തെലുങ്കാന പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് കൈമാറാനാണ് തെലുങ്കാന പൊലീസ് സംഘം ഇന്നു വീട്ടില്‍ എത്തിയത്. ചേര്‍ത്തലയിലെ വീട്ടിലെത്തിയ സംഘം പ്രത്യേക സംഘത്തിന് മുന്നില്‍ ചൊവ്വാഴ്ചയോ, ബുധനാഴ്ച്ചയോ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് കൈമാറി.

നേരത്തെ, അന്വേഷണവുമായി സഹകരിക്കാന്‍ കോടതി തുഷാറിനോട് നിര്‍ദേശിച്ചു. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് തുഷാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം. അതേസമയം കേസ് സിബിഐക്ക് കൈമാറണമെന്ന തുഷാറിന്റെ ആവശ്യം കോടതി പരിഗണിച്ചിരുന്നില്ല.

തുഷാറിനു പുറമേ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ്, മലയാളിയായ ജഗ്ഗു സ്വാമി, ബി.ശ്രീനിവാസ് എന്നിവരെയും തെലുങ്കാന പൊലീസ് കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. ടിആര്‍എസ് എംഎല്‍എ പൈലറ്റ് രോഹിത് റെഡ്ഡിയുടെ പരാതിപ്രകാരമുള്ള കേസില്‍ രാമചന്ദ്ര ഭാരതി, നന്ദകുമാര്‍, സിംഹയാജി സ്വാമി എന്നിവരെ നേരത്തെ പ്രതിചേര്‍ത്തിരുന്നു. ടിആര്‍എസ് വിട്ട് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ പ്രതികള്‍ തനിക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണു രോഹിത് റെഡ്ഡിയുടെ പരാതിയിലുള്ളത്.

തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷന്‍ താമര’ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവാണു പുറത്തുവിട്ടത്. എംഎല്‍എമാരെ സ്വാധീനിക്കാന്‍ 100 കോടി വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാര്‍ വെള്ളാപ്പള്ളിയാണെന്നായിരുന്നു ആരോപണം. തുഷാറിന്റെ ഏജന്റുമാരെന്നു കരുതുന്നവര്‍ ടിആര്‍എസ് എംഎല്‍എമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വിഡിയോദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.

Advertisment