ഹൈദരാബാദ് ∙ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ ഗവര്‍ണ്ണറെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നത് തടയാന്‍ ഒരു മുഴം മുന്‍പേ എറിഞ്ഞ് പ്രതിപക്ഷ കക്ഷികള്‍.
അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ കോൺഗ്രസ് നേതൃത്വം നൽകുന്ന വിശാല പ്രതിപക്ഷ സഖ്യ൦ തെരഞ്ഞെടുപ്പിന് മുന്‍പ് രൂപം കൊണ്ടതാണെന്ന് ഗവര്‍ണ്ണറെ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ ഗവര്‍ണ്ണറെ കണ്ടു .
ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതെ വരികയും കോൺഗ്രസ് നേതൃത്വം നൽകുന്ന വിശാല പ്രതിപക്ഷ സഖ്യ൦ ഏറ്റവും വലിയ ഒറ്റ കക്ഷി ആകുകയും ചെയ്‌താല്‍ തങ്ങളെ ഒറ്റകക്ഷിയായി കണക്കാക്കി സർക്കാരുണ്ടാക്കാൻ ആദ്യം ക്ഷണിക്കണമെന്നു മുന്നണി നേതാക്കൾ അപ്രതീക്ഷിത കരുനീക്കത്തിലൂടെ ഗവർണർ ഇ.എസ്.എൽ.നരസിംഹനെ കണ്ട് ആവശ്യപ്പെടുകയായിരുന്നു.
പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്, തെലുങ്കു ദേശം പാർട്ടി (ടിഡിപി), തെലങ്കാന ജനസമിതി (ടിജെഎസ്), സിപിഐ എന്നിവ ചേർന്നാണു വിശാലസഖ്യം രൂപീകരിച്ചിട്ടുള്ളത്.
വിശാലസഖ്യം കൂടുതൽ സീറ്റുകൾ നേടിയാലും പാർട്ടി അടിസ്ഥാനത്തിൽ പരിഗണിക്കുമ്പോൾ തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) കൂടുതൽ സീറ്റുകൾ നേടിയിട്ടുള്ളതെങ്കിൽ അവരെ സർക്കാരുണ്ടാക്കാൻ ആദ്യം ക്ഷണിക്കരുതെന്നാണ് ആവശ്യം. തിരഞ്ഞെടുപ്പിനു മുൻപേ സഖ്യം രൂപീകരിച്ചതിന്റെ രേഖകളും സഖ്യത്തിന്റെ പൊതുമിനിമം പരിപാടിയുമാണ് ഇവര്‍ വോട്ടെടുപ്പിന് തലേദിവസം ഗവർണർക്കു കൈമാറിയത് .
തിരഞ്ഞെടുപ്പിനു മുൻപേ രൂപീകരിച്ച സഖ്യത്തെ ഒറ്റകക്ഷിയായി കണക്കിലെടുക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണു ഗവർണറെ സന്ദർശിച്ചു രേഖകൾ കൈമാറിയതെന്നു കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എൻ.ഉത്തംകുമാർ റെഡ്ഡി വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർഥികൾക്കു സുരക്ഷയൊരുക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.