തിരുവനന്തപുരം: ആരാധനാലയങ്ങളിൽ ഭക്തജനങ്ങൾക്കായി പ്രത്യേക കൗണ്ടറുകളിൽ കൂടി പ്രസാദങ്ങൾ വിൽപ്പന നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ ലൈസൻസ് നിർബന്ധമാക്കി. സെപ്റ്റംബർ ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ രാജമാണിക്യത്തിന്റെതാണ് ഉത്തരവ്.
ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്കായി നടത്തുന്ന അന്നദാനം, ലഘുഭക്ഷണ വിതരണം, കുടിവെള്ള വിതരണം എന്നിവയിലും മേൽപ്പറഞ്ഞ നിബന്ധനകൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ആരാധനാലയ അധികൃതർ ഉറപ്പുവരുത്തേണ്ടതും ഭക്ഷ്യവിഷബാധ ഉണ്ടാകാതെ സൂക്ഷിക്കേണ്ടതുമാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. പ്രസാദം , നേര്‍ച്ച സദ്യ വിതരണത്തില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് കാലങ്ങളായി ആക്ഷേപം ഉണ്ടായിരുന്നതാണ്.
പ്രസാദ വിതരണം ചെയ്യാൻ 2006 ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ചും 2011 ലെ ഭക്ഷ്യസുരക്ഷാ റെഗുലേഷൻ അനുസരിച്ചുമുള്ള ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമായി നേടിയിരിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.
ആരാധനാലയങ്ങളിൽ ഭക്തജനങ്ങൾക്കായി വിൽപ്പന നടത്തുന്ന പ്രസാദമുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യസുരക്ഷാ ഗുണനിലവാരം കാത്തു സൂക്ഷിക്കണമെന്നും പ്രസാദ നിർമാണത്തിനായി വാങ്ങുന്ന അസംസ്കൃത ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമേ വാങ്ങാവൂ എന്നും അവയുടെ ബില്ലുകളും വൗച്ചറുകളും കൃത്യമായി സൂക്ഷിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു .
ഭക്ഷ്യവസ്തുക്കൾ പാചകം ചെയ്യുന്നതിനും ഭക്തർക്ക് കുടിക്കുന്നതിനും ഉപയോഗിക്കുന്ന വെള്ളം പാനയോഗ്യമായിരിക്കണം.