ഡല്‍ഹി :ജെഎൻയുവിൽ ഉടലെടുത്ത സംഘർഷാവസ്ഥയെ തുടർന്ന് 20 വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് കെട്ടിയ ബാരിക്കേഡുകൾ വിദ്യാർത്ഥികൾ തകർക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്.
ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർധനവിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പാർലമെന്റിലേക്ക് സംഘടിപ്പിച്ച ലോംഗ് മാർച്ചിനിടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. ശീതകാല സമ്മേളനം നടക്കുന്ന പാർലമെന്റിലെത്തി തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ് വിദ്യാർത്ഥികളുടെ ലക്ഷ്യം.
അതേസമയം, ജെഎൻയു ക്യാമ്പസിന് പുറത്ത് നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ജെഎൻയു പ്രധാന കവാടത്തിന് പുറത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
സമരം ഇരുപത്തി മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും ഫീസ് വർധനവ് പൂർണ്ണമായും പിൻവലിക്കാത്ത സാഹചര്യത്തിലാണ് പാർലമെന്റിലേക്ക് ലോംഗ് മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്. ക്യാമ്പസ് മുതൽ പാർലമെന്റ് വരെയുള്ള 15 കി.മി ദൂരം കാൽനടയായി സഞ്ചരിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കാനാണ് മാർച്ചെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.