തിരുവനന്തപുരം: കേരള അംഗീകൃത സ്‌കൂൾ മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ നേത്വത്തിൽ മാനേജർമാർ ടെക്‌സറ്റ് ബുക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഓൺലൈൻ ക്ലാസുകൾ തുടങ്ങി 21 ദിവസം പിന്നിട്ടിട്ടും പാഠപുസ്തകങ്ങൾ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
കേരള അംഗീകൃത സ്‌കൂൾ മാനേജ്‌മെന്റ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശ സമരം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജിൻ കലാം, അബ്ദുൾ കലാം, ക്രിസ്തുദാസ്, സിസ്റ്റർ ആഗ്നസ്, സിസ്റ്റർ ബിജി എന്നിവർ സംസാരിച്ചു.
അഞ്ച് മാസം മുമ്പ് തന്നെ മുഴുവൻ പണവും അടച്ച അംഗീകൃത സ്‌കൂളുകൾക്ക് ഓൺ ലൈൻ ക്ലാസുകൾ തുടങ്ങി 22 ദിവസമാകുമ്പോഴും പാഠപുസ്തകം നൽകാത്തത് കടുത്ത അനീതിയാണെന്ന് ആനന്ദ് കണ്ണശ അഭിപ്രായപ്പെട്ടു.പാഠപുസ്തകങ്ങൾ സ്‌കൂളുകൾ തുറക്കുന്നതിന് മുന്നേ വിദ്യാലയങ്ങളിൽ എത്തിയെന്ന് പരസ്യം ചെയ്യുകയും അതേസമയം, ഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികൾക്ക് പുസ്തകം അപ്രാപ്യമാകുകയും ചെയ്യുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.ഇത് ഇനിയും അനുവദിച്ച് കൊടുക്കാനാകില്ലെന്നും ആനന്ദ് കണ്ണശ പറഞ്ഞു.
ജനുവരിയിൽ തന്നെ ഇൻഡന്റ് നൽകി ഫെബ്രുവരി-മാർച്ച് മാസത്തോടെ പുസ്തകങ്ങളുടെ മുഴുവൻ തുകയും സ്‌കൂളുകൾ അടച്ചവരാണ് സംസ്ഥാനത്തെ അംഗീകൃത സ്‌കൂളുകൾ. എന്നാൽ ഇന്നേവരെ ഒരു അംഗീകൃത സ്‌കൂളിനും പാഠപുസ്തകം വിതരണം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുന്ന വിക്ടേഴ്‌സ് ചാനൽ വഴിയും സ്‌കൂളുകൾ സ്വന്തം നിലക്ക് നടത്തുന്ന വാട്‌സാപ് ഓൺലൈൻ ക്ലാസുകളും ആരംഭിച്ചിട്ട് 21 ദിവസം പിന്നിട്ടിരിക്കുകയാണ്.
സ്‌കൂളുകൾ എന്ന് തുറക്കും എന്ന് ഇനിയും വ്യക്തമായി പറയാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ വിദൂരവിദ്യാഭ്യാസ സംവിധാനത്തിൽ ഏറ്റവും അധികം ഗുണം ചെയ്യുന്ന പാഠപുസ്തകങ്ങൾ കുട്ടികളിൽ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന് കഴിയുന്നില്ല. നാളെ സംഘടനയുടെ നേതൃത്വത്തിൽ മുഴുവൻ ജില്ലകളിലെയും ടെക്സ്റ്റ് ബുക്ക് ഡിപ്പോകൾക്ക് മുന്നിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും