എടത്വ:ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തെ തുടർന്ന് കേരള വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി.കുട്ടനാട് പ്രോജക്ട് സബ് ഡിവിഷൻ അസിസ്റ്റൻ്റ് എഞ്ചിനിയർ അനീഷ് എം.എസ് ഉൾപെടെയുള്ള ഉദ്യോഗസ്ഥരാണ് പ്രദേശത്ത് എത്തിയത്.
തലവടി പഞ്ചായത്തിലെ പ്രദേശവാസികൾ ദീർഘക്കാലമായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപെട്ട് സാമൂഹ്യ പ്രവർത്തകൻ വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്കിയത്.
കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഏകദേശം 5 കിലോ മീറ്റർ ദൂരം ശുദ്ധജലം പൊതു ടാപ്പിലൂടെ ലഭിച്ചിട്ട് മൂന്ന് പതിറ്റാണ്ട് കഴിയുന്നു.കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും പ്രദേശത്തുള്ളവർ ആശ്രയിക്കുന്നത് തോടുകളെയും കിണറുകളെയുമാണ്.എന്നാൽ വേനൽക്കാലത്ത് തോടുകളിലെയും കിണറുകളിലെയും ജലനിരപ്പ് പൂർണ്ണമായി താഴ്ന്നു വറ്റുന്നതു മൂലവും വെള്ള പൊക്ക സമയങ്ങളിൽ കിണറുകളിൽ മലിനജലം ഉറവയായി ഇറങ്ങുന്നതുമൂലവും രൂക്ഷമായ ശുദ്ധജല ക്ഷാമമാണ് പ്രദേശ വാസികൾ അനുഭവിക്കുന്നത്.
ഈ പ്രദേശത്ത് പൈപ്പ് ലൈൻ സ്ഥാപിച്ച് ശുദ്ധജലം ലഭിക്കുന്നതുവരെ സമാന്തര കുടിവെള്ള വിതരണം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ 2014 ജൂൺ 6ന് ഉത്തരവിട്ടെങ്കിലും നാളിത് വരെ ഉത്തരവ് നടപ്പാക്കിയിട്ടില്ല.
നിലവിൽ 14 ദശലക്ഷം ലീറ്റർ ജലം നീരേറ്റുപുറം വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റിൽ നിന്നും വിതരണം ചെയ്യുന്നുണ്ടെങ്കിൽ പോലും തെക്കെ തലവടിയിൽ ഒരു തുള്ളി ജലംപോലും ലഭിക്കുന്നില്ല.കിഫ്ബിയിലൂടെ കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള പദ്ധതിക്ക് 289 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.ഓരോ പഞ്ചായത്തിലും ഓവർ ഹെഡ് ടാങ്കും പൈപ്പ് ലൈനും വലിച്ച് 30 ദശലക്ഷം ലീറ്റർ വെള്ളം വിതരണം ചെയ്യാൻ ആണ് പദ്ധതി.എന്നാൽ സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ കീറാമുട്ടിയാണ്.
തലവടി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 20 ലക്ഷം രൂപ തലവടി ഗ്രാമപഞ്ചായത്ത് വക കൊള്ളിച്ചെങ്കിലും കിഫ്ബിയിലൂടെ പ്രദേശത്ത് ലൈൻ വലിക്കുന്നതിനാൽ പഞ്ചായത്തിൻ്റെ പദ്ധതിയും നടക്കാത് പോയി.കിഫ്ബി പദ്ധതി യാഥാർത്ഥ്യമാകാൻ ഇനിയും സമയം വേണ്ടി വരും.