തലവൂര്‍: എം.സി. റോഡിനു സമാന്തരമായി പത്തനംതിട്ട ജില്ലയിലെ പട്ടാഴി വടക്കേക്കര പഞ്ചായത്തിലുള്ള മെതുകു മ്മേൽ നിന്ന് തുടങ്ങി കൊല്ലം ജില്ലയിലെ പട്ടാഴി, തലവൂർ,കുന്നിക്കോട്, മേലില,കോക്കാട്,തടിക്കാട് വഴി പൊലിക്കോട് വരെയെത്തുന്നതാണ് 30 കിലോമീറ്റർ ദൂരമുള്ള ഈ മിനി ഹൈവേ.ഒരു കൊല്ലത്തിലേറെയായി നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയിട്ട്.
കിഫ്ബിയുടെ സഹായത്തോടെ 42.1 കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന പാതയുടെ നിർമ്മാണം മുക്കാൽഭാഗവും പൂർത്തിയായി.
ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ 10 മീറ്റർ വീതിയിലും എട്ട് സെന്റിമീറ്റർ കനത്തിലും നിർമ്മി ക്കുന്ന മിനി ഹൈവേയുടെ നിർമ്മാണം തീർത്തും അശാസ്ത്രീയമായ രീതിയിലാണ് പലയിടത്തും നടന്നിരിക്കുന്നത്.
റോഡിന് നിർദ്ദിഷ്ട വീതി പലയിടത്തുമില്ല. റോഡ് പുറമ്പോക്കും കയ്യേറ്റങ്ങളും ഒട്ടുമിക്ക സ്ഥലങ്ങളിലും കൃത്യമായി അളന്നൊഴിപ്പിക്കാത്തതാണ് ഇതിനുള്ള കാരണം. ഇക്കാര്യത്തിൽ ചില സ്വാധീനങ്ങൾ നടന്നതായും സംശയിക്കേണ്ടിയിരിക്കുന്നു. റോഡ് ടാറിംഗ് കഴിഞ്ഞ് ആറു മാസമാകുംമുമ്പേ പലയിടത്തും ടാർ ഇളകിത്തുടങ്ങിയത് നിർമ്മാണവസ്തുക്കളുടെ ഗുണനിലവാരത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
വലിയ സംരക്ഷണഭിത്തികൾ നിർമ്മിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതിൽ പലതും ഇനിയും നിർമ്മിച്ചിട്ടില്ല.
മറ്റൊന്ന് ഓടയുടെ നിർമ്മാണമാണ്. ഓടകൾ പല സ്ഥലത്തും നിർമ്മിച്ചിരിക്കുന്നത് തീർത്തും അശാസ്ത്രീ യമായ തരത്തിലാണ്. റോഡ്‌വഴി സഞ്ചരിക്കുന്ന ഏതു വ്യക്തിക്കും ഇതിന്റെ സത്യസ്ഥിതി മനസിലാ ക്കാവുന്നതാണ് . ഓടകൾ അത്യാവശ്യമായ സ്ഥലങ്ങളിൽ നിർമ്മിച്ചില്ലെന്നു മാത്രമല്ല നിർമ്മിച്ച പല ഓടകളും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെതിരെയുള്ള ദിശയിലേക്കുമാണ്. ഇതിന്റെ ഫലമായി മഴക്കാലം തുടങ്ങിയതോടെ റോഡിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപം കൊണ്ടിരിക്കുകയാണ്.
വെള്ളം കെട്ടിക്കിടക്കുന്നതിനാൽ റോഡരികിലുള്ള പല വീടുകളിലും കയറാൻ പോലും ബുദ്ധിമുട്ടാണ്. മറ്റൊന്ന് ഈ മിനി ഹൈവേക്ക് ഉയരം കൂടുതലായതിനാൽ ഇതുമായി കൂടിച്ചേരുന്ന സ്ഥലത്തെ താഴ്ന്ന ഇടറോഡുകളിലെ വെള്ളം ഒഴുകിപ്പോകാനും സംവിധാനമില്ലാതായിരിക്കുന്നു.
ചില ഉദാഹരണങ്ങൾ .
1 . തലവൂർ ഉത്താംപള്ളി ജംക്ഷനിൽ മുമ്പുണ്ടായിരുന്ന ഓട അടച്ചതിനാൽ ഇരുവശത്തുനിന്നുമുള്ള വെള്ളം റോഡിലേക്കാണൊഴുകുന്നത്.
2 .തലവൂർ ചരൂർ മുക്കിൽ ഓടയില്ലാത്തതുകാരണം മെയിൻ റോഡിലും എരുവിക്കോട് റോഡിലും നിന്നുള്ള വെള്ളം ഒഴുകിപ്പോകാൻ ഇടമില്ല.
3 .തലവൂർ പാണ്ടിത്തിട്ട പേഴുംകാലമുക്ക് NSS കരയോഗക്കെട്ടിടത്തിന്റെ മുന്നിൽ ഓട നിർമ്മിച്ചില്ലെന്നു മാത്രമല്ല, അവിടെനിന്നും കോട്ടുങ്ങൽ കോളനിക്കുപോകുന്ന താഴ്ന്ന റോഡിൽ വെള്ളക്കെട്ടും രൂപപ്പെട്ടിരിക്കുകയാണ്.
4. പട്ടാഴി NSS ജംക്ഷനിൽ നിന്നും പനയനം ജംഗ്ഷൻ വരെ ഓട നിർമ്മാണം അത്യന്താപേക്ഷിതമാണ്. കാര ണം മുധുരമല യിൽനിന്നുള്ള മലവെള്ളവും മഴക്കാലത്തെ സ്ഥിരമായ ഊറ്റും അവിടെ അതിരൂക്ഷമാണ്. ഇവിടെ മഴക്കാലമായപ്പോൾ വെള്ളക്കെട്ടുമൂലം പലർക്കും വീടിനുള്ളിൽ കയറാനും ബുദ്ധിമുട്ടാണ്.
പട്ടാഴി പനയനം ജംക്ഷനിൽ നിന്നും പട്ടാഴിക്കു പോകുന്ന റോഡിലും മുരുകൻ കോവിലിനുപോകുന്ന റോഡിലും ഓടയില്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ ഏറെയാണ്.
റോഡിന്റെ നിർമ്മാണത്തിൽ ഉദ്യോഗസ്ഥതല അനാസ്ഥയും അഴിമതിയും വ്യാപകമാണെന്ന് തെളിയിക്കുന്ന ഇത്തരം ഉദാഹരണങ്ങൾ അനവധിയാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ പൊതുമരാമത്തുമന്ത്രി യുടെ അടിയന്തരശ്രദ്ധ പതിയേണ്ടതും എത്രയുംപെട്ടെന്ന് വിസ്തൃതമായ വിജിലൻസ് അന്വേഷണം നടത്തേണ്ടതുമാണ്.
ചിത്രങ്ങൾ :-
1.തലവൂർ ചരൂർ മുക്കിൽ മെയിൻ റോഡിലൂടെയും ഇടറോഡായ എരുവിക്കോട് റോഡിലൂടെയും ഒഴുകിവരുന്ന വെള്ളം ഇവിടെനിന്ന് മറ്റെങ്ങും ഒഴുകിപ്പോകാൻ ഇടമില്ല.
2 . തലവൂർ പാണ്ടിത്തിട്ട പേഴുംകാലമുക്ക് NSS കരയോഗക്കെട്ടിടത്തിന്റെ മുന്നിൽ ഓട നിർമ്മിച്ചിട്ടില്ല.
3 . തലവൂർ പാണ്ടിത്തിട്ട പേഴുംകാലമുക്ക് NSS കരയോഗക്കെട്ടിടത്തിന്റെവശത്തുകൂടി കോട്ടുങ്ങൽ കോളനിക്കു പോകുന്ന റോഡ്.
4 . പട്ടാഴി NSS ജംക്ഷനിൽ നിന്നും പട്ടാഴിക്കുള്ള റോഡ്. ഇവിടെയാണ് മധുരമലയിലെ മലവെള്ളം ശക്തമായി ഒഴുകിവരുന്നതും ഊറ്റു കൂടുതലായുള്ളതും.
5 .മലവെളളവും, ഊറ്റും മൂലം NSS ജംക്ഷനിൽ പ്രവർത്തിക്കുന്ന ഇന്റർലോക്ക് കമ്പനിയുടെ മെറ്റീരിയൽ സ്റ്റോക്ക് യാർഡിൽ വെള്ളം നിറഞ്ഞുകിടക്കുന്നു.
6&7 . NSS ജംക്ഷനിൽനിന്നും പട്ടാഴിക്കു പോകുന്ന റോഡ് വശത്തെ വീടുകൾക്ക് മുന്നിലുള്ള ദൃശ്യം.
8 .പട്ടാഴി പനയനം മലങ്കര പള്ളിയുടെ കുരിശടിക്ക് മുന്നിൽ നിന്നുള്ള ദൃശ്യം.
9 . പട്ടാഴി പനയനത്തുനിന്നും മുരുകൻ കോവിലിനു പോകുന്ന റോഡ് വന്നു ചേരുന്ന ഭാഗം.
10 . പനയനം ജംക്ഷനിൽനിന്നും പട്ടാഴിക്കുള്ള റോഡ്.