തളിപ്പറമ്പ്: സംസ്ഥാന പാതയിൽ ലോറി തട്ടി താഴ്ന്നു കിടന്ന വൈദ്യുതി സ്റ്റേ വയർ കഴുത്തിൽ കുടുങ്ങിയ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. തിരുവട്ടൂർ സ്വദേശിയായ ഇസ്മായിൽ എന്ന യുവാവിനാണ് ഇന്നലെ രാവിലെ കപ്പാലം തങ്ങൾ പള്ളിക്ക് സമീപം കഴുത്തിൽ വയർ കുടുങ്ങി പരുക്കേറ്റത്. ഇതിന് മുൻപ് ഇതുവഴി കടന്ന് പോയ ലോറി തട്ടിയാണത്രെ വയർ പൊട്ടിയത്.
ഇത് ഉയർത്തി വെക്കുകയോ അധികൃതരെ വിവരമറിയിക്കുകയോ ചെയ്യുന്നതിന് പകരം തിരക്കേറിയ സംസ്ഥാന പാതയോരത്തുള്ള വൈദ്യുതി തൂണിൽ ഇത് താഴ്ത്തി കെട്ടി ലോറി ജീവനക്കാർ സ്ഥലം വിടുകയായിരുന്നു.
അൽപം കഴിഞ്ഞ് ഇസ്മായിൽ ബൈക്കിൽ എത്തിയപ്പോൾ പൊട്ടിയ വയർ ടയറിൽ കുടുങ്ങി ബൈക്ക് മറിയുകയും നിലത്ത് വീണ ഇസ്മയിലിന്റെ കഴുത്തിൽ വയർ കുടുങ്ങുകയുമായിരുന്നു.
ഓടിയെത്തിയ നാട്ടുകാർ ഇസ്മായിലിന്റെ കഴുത്തിൽ നിന്ന് വയർ നീക്കുന്നതിനിടയിൽ ഒരു ലോറിയും വയറിന് തട്ടി. ഇതോടെ കഴുത്തിൽ മുറിവ് പറ്റുകയും ചെയ്തു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതുവഴി നടന്ന് പോയ ഒരു യുവതിയും ഇതിൽ തട്ടി വീണിരുന്നു. വിവരമറിഞ്ഞ് കെഎസ്ഇബി അധികൃതരെത്തിയാണ് വയർ ഉയർത്തി കെട്ടിയത്.