താമരശ്ശേരി: കൂടത്തായ് റോഡിൽ മനുഷ്യ ജീവന് ഒരു വിലയുമില്ലാതായിട്ട് കാലങ്ങളേറെയായി , കൂറ്റൻ ടിപ്പർ ലോറികളുടെ മരണപ്പാച്ചിലിൽ നടുറോഡിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരുന്നു .
ഏറ്റവുമൊടുവിൽ ഇന്ന് ഉച്ചയ്ക്ക് കൂടത്തായ് പാലത്തിൽ ടിപ്പറും , ബുള്ളറ്റും കൂട്ടിയിടിച്ച് ഒരു യുവ ഡോക്ടറുടെ ജീവനാണ് അകാലത്തിൽ പൊലിഞ്ഞു പോയത് ,
ഒരു പാട് സ്വപ്നങ്ങളും മോഹങ്ങളും അസ്തമിച്ചു പോയ ഒരു കറുത്ത വെള്ളിയാഴ്ച ...
താമരശ്ശേരി ചുങ്കം മുതൽ കൂടത്തായ് പാലം വരെയുള്ള ഭാഗത്തെ റോഡിൽ ടിപ്പറുകൾ വരുത്തിവെച്ച അപകടങ്ങൾ നിരവധിയാണ് ,
അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരും ,
തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരും , ഗുരുതരമായ് പരിക്കേറ്റവരും അനവധി ...
കൂറ്റൻ ഇരുമ്പ് -ഉരുക്ക് പാളികളിൽ തീർത്ത ടിപ്പർ ലോറികൾക്ക് അപകടത്തിൽ ഒന്നും നഷ്ടപ്പെടാനില്ല , അമിതഭാരവും കയറ്റി ചെറുവാഹനങ്ങളെയും എതിരെ വരുന്ന വാഹനങ്ങളെയും ഗൗനിക്കാതെ റോഡിലൂടെ പറപറക്കുന്ന ഇവരുടെ അഹങ്കാരം തന്നെയാണ് മിക്ക അപകടങ്ങളും
വിളിച്ചു വരുത്തുന്നത് ...
ടിപ്പറുകളുടെ മരണപ്പാച്ചിൽ ഏറ്റവുമധികം പ്രയാസം സൃഷ്ടിക്കുന്നത് ടൂ വീലർ യാത്രക്കാരെയാണ് , ടിപ്പർ പോകുന്ന സ്പീഡിനനുസരിച്ചുള്ള കാറ്റേറ്റ്
ഇരു ചക്രവാഹനങ്ങളുടെ ബാലൻസ് തെറ്റി പലപ്പോഴും വീഴാൻ വരെ പോകുന്നു , ആയുസ്സിന്റെ ബലം ഒന്നുകൊണ്ട് മാത്രമാണ് പലരും രക്ഷപ്പെട്ടു പോകുന്നത് ..
താമരശ്ശേരി ചുങ്കം മുതൽ കൂടത്തായ് പാലം വരെ വീതി തീരെ കുറഞ്ഞ റോഡും , വളവും തിരിവുകളും , കുത്തനെയുള്ള കയറ്റവും ഇറക്കവുമൊക്കെയാണ് , ചില ഭാഗത്ത് കാൽനടക്കാർക്ക് മാറി നിൽക്കാൻ പോലും ആവശ്യത്തിനു സ്ഥലമില്ല ...
ടിപ്പറുകളുടെ സഞ്ചാരപഥം ക്രമീകരിക്കുകയോ സ്പീഡ് നിയന്ത്രിക്കുകയോ ചെയ്തില്ലെങ്കിൽ ഒരു പാട് മനുഷ്യ ജീവനുകൾ ഇനിയും ഇവിടെ പൊലിഞ്ഞു വീഴുക തന്നെ ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല .....
സുമേഷ് എസ്.വി താമരശ്ശേരി