കണ്ണൂര്‍: കണ്ണൂർ തയ്യിലിൽ പിഞ്ച് കുഞ്ഞിനെ കടൽഭിത്തിയില്ലെറിഞ്ഞ് കൊന്ന കേസിൽ അറസ്റ്റിലായ ശരണ്യ കാമുകനെതിരെ മൊഴി നല്‍കി. കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചത് കാമുകനെന്നാണ് ശരണ്യ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ശരണ്യയുടെ മൊഴി പൊലീസ് പൂര്‍ണ്ണ വിശ്വാസത്തില്‍ എടുത്തിട്ടില്ല.
കാമുകനെതിരെ മൊഴി നല്‍കിയത് രക്ഷപ്പെടാനുള്ള തന്ത്രമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടാതെ കാമുകനെതിരെ തെളിവ് ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. എന്നാല്‍ ശരണ്യയുടെ മൊഴിയിൽ കഴമ്പുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ശരണ്യയുടെ കാമുകനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇയാള്‍ക്ക് കൃത്യത്തിൽ പങ്കുള്ളതായി ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല. പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും ശരണ്യയുടെ ഫോണിലേക്ക് കാമുകന്‍റെ ഫോണിൽ നിന്ന് 17 മിസ്ഡ് കോളുകള്‍ വന്നതായി നേരത്തെ പുറത്തുവന്നിരുന്നു. ഫെബ്രുവരി 17 ന് രാവിലെയാണ് തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ -പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകൻ വിയാന്‍റെ മൃതദേഹം തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.