കോട്ടയം : താഴത്തങ്ങാടിയിൽ വീട്ടമ്മയുടെ കൊലപാതകം നടന്ന വീട്ടിൽ പൊലീസ് സംഘത്തിന്റെ പരിശോധന. ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്. ഇന്നലെ വീടിനുള്ളിൽ പാചക വാതകം നിറഞ്ഞിരുന്നതിനാൽ പരിശോധന നടത്താനായില്ല. വീടിനുള്ളിൽ നിന്ന് എന്തൊക്കെ മോഷ്ടിക്കപ്പെട്ടു എന്നതടക്കമാണ് പരിശോധന. സയന്റിഫിക്, ഫൊറൻസിക് സംഘവും തെളിവ് ശേഖരിക്കുന്നുണ്ട്.
വീട്ടിൽ നിന്നു മോഷ്ടിക്കപ്പെട്ട കാർ കടന്നു പോകുന്നതിന്റെ ദൃശ്യം അടുത്ത വീട്ടിലെ സിസിടിവിയിൽ നിന്ന് ലഭിച്ചു. സമീപത്തെ മറ്റു വീടുകളിലെ സിസിടിവികളും പൊലീസ് സംഘം ശേഖരിക്കുന്നു. കടന്നു പോയ കാറിൽ ഒരാൾ മാത്രമായിരുന്നു എന്നാണ് വ്യക്തമാകുന്നത്. രാവിലെ പത്തു മണിയോടെ കുമരകം ഭാഗത്തേക്കാണ് കാർ ഓടിച്ചു പോകുന്നത്.
ഇന്നലെ വൈകിട്ടാണ് കൊലപാതക വാർത്ത പുറത്തറിഞ്ഞത്. താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മൻസിലിൽ ഷീബയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുഹമ്മദ് സാലിക്ക് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.