കായംകുളം: കായംകുളം നഗരസഭയിൽ ഭരണ സ്തംഭനം. കഴിഞ്ഞ ഒരാഴ്ചക്കാലമായി ഭരണ പ്രതിപക്ഷങ്ങൾ വാഗ്വാദങ്ങളും പോർവിളികളുമായി നഗരഭരണത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്.
അനധികൃത മരം മുറിയും വാക്‌സിനേഷൻ ക്രമക്കേടും അഴിമതിയുമായി പ്രതിപക്ഷം രംഗത്ത് വരുമ്പോൾ വനിതാ ജീവനക്കാരിയെ കയ്യേറ്റം ചെയ്ത പ്രതിപക്ഷ അംഗങ്ങളെ അറസ്റ് ചെയ്യണമെന്ന് ചെയർപേഴ്സന്റെ നേതൃത്വത്തിൽ ഭരണ പക്ഷവും രംഗത്തുണ്ട്.
കഴിഞ്ഞദിവസമാണ് വനിതാ ജീവനക്കാരിയെ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് പതിമൂന്ന് യുഡിഫ് കൗൺസിലര്‍മാര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എന്നാൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വനിതാ കൗൺസിലറോട് അപമര്യാദയായി പെരുമാറിയിട്ട് അത് അന്വേഷിക്കാൻ ചെയര്‍പേഴ്സൺ തയ്യാറായില്ലെന്നു കൗൺസിര്‍മാര്‍ പറയുന്നു.
പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് ഭരണ പ്രതിപക്ഷ അംഗങ്ങൾ നഗരസഭയിൽ വെല്ലുവിളികളുമായി സമരം നടത്തുന്നത്. ഇത് ഭരണ സ്തംഭനത്തിന് വഴിവെച്ചു. സാധാരണക്കാർ ഇത് മൂലം വലയുകയാണ്. ചെയര്‍പേഴ്സന്‍റെ നേതൃത്വത്തിൽ ഉള്ള സമരം ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് ബിജെപി നഗരസഭാ പാർലമെന്ററി പാർട്ടി കുറ്റപ്പെടുത്തി.
എന്നാൽ നഗര ഭരണത്തിന് പിന്തുണയുമായി എൽഡിഎഫ് അംഗങ്ങളും രംഗത്ത് വന്നതോടെ നഗരഭരണം സ്തംഭിച്ചു. വരും ദിവസങ്ങളിലും സമരം തുടരാനാണ് ഇരുകൂട്ടരുടെയും തീരുമാനം.
-ഉമേഷ് ആലപ്പുഴ