ഹരിയാന : ലോകത്തെ നടുക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ ആകാശ ദുരന്തത്തിന് ഇന്ന് 23 വയസ്സ്. 1996 ലെ ആ നവംബർ 12 . വൈകുന്നേരത്തിന്റെ ആലസ്യത്തിലേക്ക് പതിയെ അമരുകയായിരുന്നു ഹരിയാനയിലെ ചാർക്കി ദാദ്രി ഗ്രാമം. അന്ന് തലയ്ക്കു മുകളിൽ കേട്ട ഭയാനക ശബ്ദം ഗ്രാമീണരെ നടുക്കി. ഭയന്ന് മുകളിലേക്കു നോക്കിയവർ കണ്ടത് ആകാശത്ത് കൂറ്റൻ അഗ്നിഗോളം നിന്നുകത്തുന്നതാണ്. സൗദി എയർലൈൻസിന്റെ ബോയിങ് 747-100 ബി വിമാനവും കസാഖിസ്ഥാന്റെ ഇല്യൂഷിന്‍ ഐഎല്‍-76 ഉം തമ്മിലായിരുന്നു കൂട്ടിയിടി.
പിന്നെ അതു ചിതറിത്തെറിച്ച് തീമഴ പോലെ കടുകുപാടങ്ങളിലേക്കു പെയ്തു. ഒരു രാത്രി മുഴുവൻ കടുകുപാടങ്ങളിൽ വിമാനത്തിന്റെ ചിറകുകൾ നീറിനീറിക്കത്തി .സമുദ്രനിരപ്പിൽ നിന്നു 14,500 അടി ഉയരത്തിൽ നേർക്കുനേർ കൂട്ടിയിടിച്ച അവയ്ക്കുള്ളിൽ 351 മനുഷ്യർ ചാമ്പലായി. കാബിൻ ഞെരിഞ്ഞമർന്നു. യാത്രക്കാർ ഓക്സിജൻ കിട്ടാതെ വലഞ്ഞു. ഇടിയുടെ ആഘാതത്തിൽ പലരുടെയും ഹൃദയം പൊട്ടിത്തകർന്നു.
എന്താണു സംഭവിച്ചതെന്ന് പൈലറ്റുമാർ ഒഴികെ ആരുമറിഞ്ഞില്ല. വേദനയെപ്പറ്റി തലച്ചോറിലേക്ക് സന്ദേശം എത്തും മുമ്പേ ഭൂരിഭാഗം മനുഷ്യരും മരിച്ചിരുന്നു.
ഡൽഹി അടുത്തതിന്റെ ആശ്വാസത്തിലായിരുന്നു കസാഖിസ്ഥാന്റെ ഇല്യൂഷിന്‍ ഐഎല്‍-76 എയർലൈൻ കമാൻഡർ ഗെന്നഡി ചെറപ്പനോവ്. ഹരിയാനയിലെ കടുക് പാടങ്ങളുടെ ആകാശക്കാഴ്ച അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പൈലറ്റിന്റെ മുറിയിലേക്ക് ഗുഡ് ഈവനിങ് മെസേജ് വന്നു. ഡൽഹിയിലെ എയർ ട്രാഫിക് കൺട്രോൾ റൂമിൽ നിന്നാണ്. സീനിയർ എയറോഡ്രോം ഓഫിസർ വി.കെ. ദത്തയാണ് സന്ദേശമയച്ചത്. 15000 അടി ഉയരെ വരെ ക്ലിയർ ചെയ്തെന്നായിരുന്നു അറിയിപ്പ്.
അതേസമയത്താണ് 312 യാത്രക്കാരുമായി ഡല്‍ഹി വിമാനത്താവളത്തില്‍നിന്നു സൗദി വിമാനം ഉയര്‍ന്നുപൊങ്ങിയത്. കസാഖ് വിമാനം ലാന്‍ഡിങ്ങിനായി താഴുകയും ചെയ്തു. ഗൗരവം മനസിലാക്കി കൺട്രോൾ റൂമിൽനിന്നു സന്ദേശങ്ങൾ പാഞ്ഞു. പക്ഷേ, ഗ്രൗണ്ട് കണ്‍ട്രോളര്‍ ഇംഗ്ലിഷില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കസാഖ് വിമാനത്തിലെ പൈലറ്റിനു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.
സൗദി വിമാനം ഉയരം വർധിപ്പിക്കുകയാണ്, ശ്രദ്ധിക്കണം എന്നറിയിക്കാനായി കസാഖ് പൈലറ്റിനെ വിളിച്ചു. പ്രതികരണമുണ്ടായില്ല. നിർദേശത്തിനു മുമ്പേ ചെറപ്പനോവ് 14500 അടിയിലേക്കു വിമാനം താഴ്ത്തി.
സൗദി പൈലറ്റിനെ ബന്ധപ്പെടുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടിരുന്നു. ഡൽഹിയുടെ പ്രാന്തപ്രദേശമായ ചാക്കി ദാദ്രിക്കു മുകളിൽ രണ്ടുവിമാനങ്ങളും നേർക്കുനേർ വന്നു. ഇമചിമ്മിത്തുറക്കുന്ന വേഗത്തിലായിരുന്നു കൂട്ടിയിടി. 10 കിലോമീറ്റർ ചുറ്റളവിൽ വിമാനവശിഷ്ടങ്ങള്‍ ചിതറിവീണു.