കൊല്ലം∙ ഫോണില്‍ ബന്ധപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥിയോട് എം എല്‍ എ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വാദിയെ പ്രതിയാക്കി സംഭവം ഒതുക്കാന്‍ നീക്കം നടന്നതായി ആക്ഷേപം. കൂട്ടിക്കെതിരെ കേസ് കൊടുക്കുമെന്ന് എം എല്‍ എ പ്രതികരിച്ചത് ഏത് നിയമത്തിന്‍റെ പിന്‍ബലത്തിലാണെന്ന സംശയമാണ് പൊതുസമൂഹം ഉന്നയിക്കുന്നത് .
സംഭവത്തില്‍ കുട്ടിയോടുള്ള പ്രതികരണത്തിന്റെ അതേ മനോഭാവം തന്നെയാണ് വിഷയം കൈകാര്യം ചെയ്ത രീതിയിലും മുകേഷിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് . കുട്ടി എം എല്‍ എ യെ ഫോണില്‍ വിളിച്ചത് വലിയ അപരാധവും ഗൂഡാലോചനയും ആയിപ്പോയി എന്ന രീതിയില്‍ സംഭവം വരുത്തിത്തീര്‍ക്കാന്‍ ശ്രമം ഉണ്ടായി .
ഇതോടെ കൂട്ടിക്കെതിരെ കേസ് വരുമെന്ന ഭയത്താല്‍ കുട്ടിയുടെ കുടുംബം വിവാദത്തില്‍ നിന്നും തലയൂരുകയായിരുന്നു എന്ന ആക്ഷേപമാണ് ഉയരുന്നത് . വിദ്യാർഥിയോട് മുകേഷ് രൂക്ഷമായി പ്രതികരിക്കുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
പാലക്കാട് ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയാണ് ഫോൺ വിളിച്ചത്. കൊല്ലത്തുള്ള സുഹൃത്തിന്റെ ഓൺലൈൻ പഠനത്തിന് സഹായം തേടിയായിരുന്നു ഫോണ്‍ കോള്‍ .
ഇന്ന് രാവിലെ വി.കെ.ശ്രീകണ്ഠൻ എംപി കുട്ടിയുടെ വീട് സന്ദർശിച്ചതിനെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ ഇടപെട്ട് കുട്ടിയെ ഒറ്റപ്പാലം സിഐടിയു ഓഫിസിലേയ്ക്ക് മാറ്റിയിരുന്നു .
എം എല്‍ എ യെ വിളിച്ചത് എന്തോ വലിയ അപരാധമായിപ്പോയെന്നും കൂട്ടിക്കെതിരെ എം എല്‍ എ പോലീസില്‍ പരാതിപ്പെടാന്‍ പോകുകയാണെന്നും ചില കേന്ദ്രങ്ങള്‍ അഭ്യൂഹങ്ങള്‍ പടച്ചുവിട്ടതോടെ കുട്ടിയുടെ കുടുംബം വിവാദത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. അതോടെ
സംഭവം വിവാദമായതോടെ വിശദീകരണവുമായി എത്തിയ മുകേഷ് , തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷം ചിലർ നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്യുന്നുവെന്ന് പറഞ്ഞിരുന്നു. സഹായം തേടിയ വിദ്യാര്‍ഥിയെ വച്ച് ഗൂഢാലോചന നടത്തിയതാണെന്നും രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.