പാലക്കാട്: പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെതിരെയുള്ള വധഭീഷണിയിൽ സമഗ്ര അന്വേഷണം വേണമെന്ന് എസ്‌സി/എസ്‌ടി സംരക്ഷണ മുന്നണി സംസ്ഥാന ജനറൽസെക്രട്ടറി കെ മായാണ്ടി. സംസ്ഥാനത്ത് എസ്‌സി/ എസ്‌ടി ഫണ്ട് വിനിയോഗം സംബന്ധിച്ച് അന്വേഷണം വേണമെന്നും കെ മായാണ്ടി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം കോർപ്പറേഷനിലെ എസ്‌സി ഫണ്ട് തിരിമറി അന്വേഷിക്കാൻ ഉത്തരവിട്ടതാണ് മന്ത്രിക്കെതിരെ വധഭീഷണി ക്കിടയാക്കിയത്. പ്രതി മദ്യപാനയാണെന്ന കാരണം പറഞ്ഞ് കേസിനെ നിസാരമാക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. ഇത് അനുവദിക്കാനാവില്ല.
സംസ്ഥാനത്തുടനീളം എസ്‌സി/എസ്‌ടി ഫണ്ട് തിരിമറി നടന്നിട്ടുണ്ട്. പാലക്കാട് മാത്രം 375000 രൂപ തട്ടിയെടുത്ത ഉദ്യോഗസ്ഥരുണ്ട്. ജനകീയാസൂത്രണം വന്നതോടെയാണ് ഫണ്ട് തട്ടിയെടുക്കൽ വ്യാപകമായത്.
ഉദ്യോഗസ്ഥരും എസ്‌സി പ്രമോട്ടർമാരും ഭൂമാഫിയകളും ചേർന്നാണ് വ്യാപകമായ തട്ടിപ്പ് നടത്തുന്നത്. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്നും കെ മായാണ്ടി പറഞ്ഞു. വിജയൻ അമ്പലക്കാട്, ഗോപാലകൃഷ്ണൻ പരിത്തി പുള്ളി, മനോജ് മലമ്പുഴ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.