ഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം രാജ്യത്തെ യുവാക്കൾക്കു തൊഴിൽ ലഭിക്കില്ലെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. തൊഴിലില്ലായ്മ, പെഗസസ്, കൃഷി നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളുന്നയിച്ചു യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം പാർലമെന്റിലേക്കു സംഘടിപ്പിച്ച പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ.
നീതിക്കും സത്യത്തിനും വേണ്ടി യുവാക്കൾ പ്രക്ഷോഭം ആരംഭിക്കുന്ന ദിവസം മോദി സർക്കാരിന്റെ പതനം ആരംഭിക്കുമെന്നു രാഹുൽ പറഞ്ഞു. തന്റെ ഫോണിൽ മാത്രമല്ല രാജ്യത്തെ യുവാക്കളുടെയെല്ലാം ഫോണുകളിൽ മോദി പെഗസസ് ചാരസോഫ്റ്റെവെയർ കയറ്റി. സുഹൃത്തുക്കളായ വൻകിട വ്യവസായികൾക്കു വേണ്ടി മാത്രമാണു മോദി പ്രവർത്തിക്കുന്നത് – രാഹുൽ പറഞ്ഞു.
കോൺഗ്രസ് എംപിമാരായ മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ, രമ്യ ഹരിദാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസിന്റെ നേതൃത്വത്തിൽ പാർലമെന്റിലേക്കു നടത്തിയ പ്രകടനം പൊലീസ് തടഞ്ഞതു സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ശ്രീനിവാസ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു.