കോവിഡ് പശ്ചാത്തലത്തില്‍ എങ്ങനെയെങ്കിലും നാട്പിടിക്കുന്ന പ്രവാസിയെ ആട്ടിപ്പായിക്കുന്ന നമ്മുടെ നാട്ടിലെ പൊന്ന് സഹോദരങ്ങളെ...നാണമില്ലേ.. ലജ്ജാവഹം തന്നെ പ്രബുദ്ധ കേരളമേ.. മലയാളി നേഴ്സിനും പറയാനുണ്ട്. സൗദി അറേബ്യയില്‍ സൗദി ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന നേഴ്സ് സ്മിത അനില്‍ പ്രതികരിക്കുന്നു.
കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ഈ പാവം പ്രവാസികളുടേതാണ് എന്ന കാര്യം ആരും മറക്കല്ലേ.. പ്രളയമുണ്ടായപ്പോൾ ഉറക്കമൊഴിച്ചും നിലവിളിച്ചും നിങ്ങൾക്കൊക്കെ ആഹാരവും വസ്ത്രങ്ങളുമൊക്കെ എത്തിച്ച് നൽകിയത് എൻ്റെ പൊന്ന് സഹോദരങ്ങൾ മറന്നിട്ടുണ്ടാവും.
ലഭിക്കുന്ന തുകയിൽ ഒരംശം എങ്കിലും ചാരിറ്റി എന്ന പേരിലോ അല്ലാതെയോ സഹായങ്ങൾ നൽകാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല. ഈ ആട്ടിപ്പായിക്കുന്ന പലരുടെ കൈകളിലും മൊബൈൽ ഫോൺ ആയാലും വാച്ച് ആയാലും എന്തിനേറെ ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ പോലും പ്രവാസികളുടെ സ്നോഹപഹാരങ്ങൾ ആവാം ഒരു പക്ഷേ.. നൽകിയ സഹായങ്ങൾ എണ്ണിപ്പറഞ്ഞ് തരം താഴുകയല്ല മറിച്ച് മലയാളികളുടെ തല മറന്നുള്ള എണ്ണ തേപ്പ് കണ്ടിട്ടുള്ള ആത്മരോഷമാണ്..
കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന സംഭവത്തിന്റെ വീഡിയോ കണ്ട സങ്കടം കൊണ്ട് എഴുതിപ്പോയതാണ്. ഇവിടെ ഈ മണൽക്കാട്ടിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രവാസികളുടെ ആത്മരോദനങ്ങൾ ഒന്ന് ചെവിയോർത്താൽ കേൾക്കാം. ഉറ്റവരുടെ കരച്ചിലുകൾ കേൾക്കാതെ ഉദകക്രിയകൾ ഏൽക്കാതെ.. അന്ത്യചുംബനങ്ങൾ കൊള്ളാതെ ആഗ്രഹങ്ങൾ ഒരുപാട് മിച്ചം വച്ച് ഇനിയൊരിക്കലും ഉന്നരാതെ ഉറങ്ങുന്ന ആത്മാക്കൾ..
പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ പ്രതീക്ഷകളെ കൂട്ടുപിടിച്ച് പ്രഭാതവും പ്രദോഷവും ഏതെന്ന് കൂടി തിരിച്ചറിയാൻ കഴിയാതെ ദിവസങ്ങളെ തള്ളി നീക്കുന്നവരാണ് ഞങ്ങൾ ഈ പ്രവാസികൾ.. …ഇഷ്ടമുണ്ടായിട്ടല്ല.. ആരും നിർബന്ധിച്ചിട്ടുമല്ല..സ്വയം ഉത്തരവാദിത്വങ്ങളെ ഏറ്റെടുത്തു നാട് വിട്ടു ജോലി ചെയ്യുന്നവരാണ് ഈ പ്രവാസികൾ..
പ്രവാസികൾ അറിഞ്ഞു കൊണ്ട് രോഗം പകർത്തുന്നവരല്ല.. ലോകം മുഴുവൻ ഈ മഹാവ്യാധിയുടെ പിടിയിലാണ്.കേരളത്തിലെ ആൾക്കാർ ആണോ എല്ലായിടത്തും ഇത് പകർത്തിയത്.. മനസ്സിലാക്കൂ സഹോദരങ്ങളെ.. സ്വയം നന്നായി സൂക്ഷിച്ച് രോഗികളെ മാനസികമായി തളർത്താതെ ചേർത്ത് പിടിക്കൂ.
ഞങ്ങൾ നഴ്സ്മാരും മറ്റുള്ള ആരോഗ്യ പ്രവർത്തകരും ഇത് പോലെ പേടിച്ച് പിന്മാറിയിരുന്നെങ്കിൽ എന്ത് ആവുമായിരുന്നു നമ്മുടെ നാടിൻ്റെ സ്ഥിതി..ശ്രദ്ധയോടെ കരുതലോടെ മുന്നോട്ട് നീങ്ങിയാൽ നമുക്ക് ഇതിനെ അതിജീവിക്കാം.. അല്ലാതെ ഇങ്ങനെ കല്ലെറിഞ്ഞ് ഓടിക്കുകയല്ല വേണ്ടത്..