മുംബൈ: നടന്‍ സുശാന്ത് സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് റിപ്പബ്ലിക് ടിവിയും ടൈംസ് നൗവും പുറത്തുവിട്ട ചില റിപ്പോര്‍ട്ടുകള്‍ അവഹേളനപരമെന്ന് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാൽ ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നതിനോട് താല്പര്യമില്ലെന്നും കോടതി പറഞ്ഞു.
സുശാന്തിന്റെ മരണത്തിലെ മാധ്യമ വിചാരണകള്‍ക്കെതിരെ സമർപ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, ജി എസ് കുല്‍ക്കര്‍ണി എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്.
പ്രഥമദൃഷ്ട്യാ ഈ രണ്ട് ചാനലുകളും വിഷയത്തില്‍ അവഹേളനപരമായ റിപ്പോര്‍ട്ടിങ് നടത്തിയതായി വ്യക്തമായി.
ഒരു കേസിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിനോ നീതി നടപ്പാക്കുന്നതിനോ തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങള്‍ പുറത്തുവിടുന്നത് കോടതിയലക്ഷ്യത്തിന് തുല്യമാണെന്നും ഹൈക്കോടതി പറഞ്ഞു. ഇത്തരം സംഭവങ്ങൾ കേബിൾ ടിവി നെറ്റ്‌വർക്ക് റെഗുലേഷൻ ആക്ടിന് കീഴിലെ പ്രോഗ്രാം കോഡ് ലംഘിക്കുന്നതായും കോടതി നിരീക്ഷിച്ചു.
ക്രിമിനൽ അന്വേഷണവുമായി ബന്ധപ്പെട്ട ചർച്ചകൾ, സംവാദങ്ങൾ എന്നിവ ഒഴിവാക്കി അത്തരം കാര്യങ്ങളിൽ പൊതുതാല്പര്യത്തിനായി വിവരദായക റിപ്പോർട്ടുകളിൽ മാത്രം മാധ്യമങ്ങള്‍ ഒതുങ്ങണമെന്നും ബെഞ്ച് പറഞ്ഞു.