സന്നിധാനത്തെ പൊലീസ് നിയന്ത്രണത്തിനെതിരെ ഉയരുന്നത് വ്യാപക പ്രതിഷേധം. നെയ്യഭിഷേകത്തിന് തങ്ങുന്നവരെ അടക്കം പൊലീസ് സന്നിധാനത്തുനിന്ന് ഒഴിപ്പിക്കുന്ന അവസ്ഥയുണ്ടായി. പ്രായമായ സ്ത്രീകളേയും കുട്ടികളേയും പോലും സന്നിധാനത്ത് വിശ്രമിക്കാന്‍ പോലും അനുവദിച്ചില്ല. ആറു കിലോമീറ്റര്‍ നീളുന്ന കഠിനമായ മലകയറ്റത്തിന് ശേഷമാണ് ഭക്തര്‍ സന്നിധാനത്ത് എത്തുന്നത്. അതിന് ശേഷം പതിനെട്ടാംപടി കയറാന്‍ വലിയ ക്യൂവും ഉണ്ടാകും. അതുകൊണ്ട് തന്നെ ദര്‍ശനം കഴിയുമ്ബോള്‍ പ്രായമായവരും കുട്ടികളും ക്ഷീണിക്കുന്നത് പതിവാണ്. ഇതിന് വേണ്ടിയാണ് വിരിവച്ച് ഭക്തര്‍ സന്നിധാനത്ത് വിശ്രമിക്കുന്നത്. ഇതിനാണ് യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊലീസ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ ഭക്തര്‍ വലഞ്ഞു.
സന്നിധാനത്തും നടപ്പന്തിലിലുമെല്ലാം തോക്കുധാരികളായ കമാന്‍ഡോകള്‍ ഉള്‍പ്പെടെയുള്ള പൊലീസുകാരാണ് ഭരണം നടത്തുന്നത്. മുന്‍പെന്‍ങ്ങുമില്ലാത്ത വിധം ലാത്തിയും ഷീല്‍ഡും ഹെല്‍മറ്റുമായാണ് പൊലീസ് സന്നിധാനത്ത് എത്തിയത്. വൈകിട്ട് അഞ്ചിന് നട തുറന്ന് ഒരു മണിക്കൂറോളം കഴിഞ്ഞാണ് അയ്യപ്പന്മാരെ പതിനെട്ടാം പടിയിലേക്ക് കടത്തി വിട്ടത്. പമ്ബയിലെ പരിശോധന കഴിഞ്ഞ് മലകയറിയെത്തുന്ന ഭക്തരെ മരക്കൂട്ടത്തും നടപ്പന്തലിലും സോപാനത്തേക്കുള്ള ക്യൂവിലുമെല്ലാം തടഞ്ഞ് പരിശോധിച്ചു. കുട്ടികളുമായി മണിക്കുറുകള്‍ ക്യൂ നിന്ന് എത്തുന്നവരെ വീണ്ടും പലയിടങ്ങളിലും തടഞ്ഞ് നിയന്ത്രിച്ചാണ് നടപ്പന്തലിലേക്ക് എത്തിക്കുന്നത്.
പതിനെട്ടാംപടിക്ക് താഴെ വാവര് നടയ്ക്ക് മുന്‍വശം അടക്കം ഭക്തരെ ഇരിക്കാന്‍ അനുവദിക്കുന്നില്ല. ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ ഇരുന്ന് ഇരുമുടി കെട്ടഴിച്ച് നെയ്ത്തേങ്ങപൊട്ടിക്കുന്നത് ഈ ഭാഗത്തായിരുന്നു. ബാരിക്കേഡുകള്‍ വച്ച് തടഞ്ഞതോടെ ചെളിക്കുണ്ടിലിരുന്ന് കെട്ട് അഴിക്കേണ്ട ദുരവസ്ഥയാണ്. കുട്ടികളുള്‍പ്പെടെയുള്ള സംഘത്തിന് വളരെയേറെ ബുദ്ധിമുട്ടാണ് ഇത്തരം നിയന്ത്രണങ്ങള്‍ മൂലം ഉണ്ടാവുന്നത്.
വെള്ളിയാഴ്ച രാത്രി സന്നിധാനത്ത് എത്തിയ ഭക്തര്‍ നെയ്യഭിഷേകം കഴിയാതെ തിരിച്ചിറങ്ങാതിരിക്കുകയും ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ കൂടുതല്‍ ഭക്തര്‍ സന്നിധാനത്തേക്ക് എത്തിത്തുടങ്ങുകയും ചെയ്യുന്നത് തിരക്കിന് കാരണമാകും. പമ്ബയില്‍ നൂറുകണക്കിന് ഭക്തരേയാണ് പൊലീസ് സന്നിധാനത്തേക്ക് കയറ്റിവിടാതെ തടഞ്ഞത്. ഇവര്‍കൂടി സന്നിധാനത്തേക്ക് എത്തുന്നതോടെ സന്നിധാനത്ത് തിരക്ക് അധികമാകും. ഇതിനൊപ്പം പ്രതിഷേധം ശക്തമാകാനും സാധ്യതയുണ്ട്. പൊലീസിനെ ആരു ചോദ്യം ചെയ്താലും അറസ്റ്റ് ചെയ്യാനാണ് തീരുമാനം. ഇതിലൂടെ സന്നിധാനത്ത് പ്രതിഷേധങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് നീക്കം.