റിയാദ്: അര്‍ദ്ധരാത്രിയില്‍ വീണ്ടും സൗദിയില്‍ കോവിഡ് അപ്ഡേറ്റ് പുറത്തുവന്നു രാജ്യത്ത് പുതിയ 191 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈകീട്ട് പ്രഖ്യാപിച്ച 140ന് പുറമെയാണ് പുതിയ രോഗബാധിതരുടെ എണ്ണവും കൂടി പുറത്തു വിട്ടിട്ടുള്ളത്. മന്ത്രാലയ വെബ്‌സൈറ്റിലൂടെ അര്‍ധരാത്രിയാണ് പുതിയ വിവരം പ്രസിദ്ധീകരിച്ചത്.
ഇതോടെ ശനിയാഴ്ച മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 331 ആയി. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2370 ആയി ഉയര്‍ന്നു. മരണ നിരക്കോ രോഗ വിമുക്തി നേടിയവരുടെ എണ്ണമോ വർദ്ധിച്ചതായി മന്ത്രാലയ അറിയിപ്പില്‍ വെക്തമാക്കിയിട്ടില്ല.
മക്കയിൽ 72, റിയാദിൽ 44, ജിദ്ദയിൽ 32, ഖത്തീഫിൽ 8, ഖോബാറിൽ 6,: ദഹ്റാനിൽ 5, ദമ്മാമിലും തായിഫിലും നാല് പേർ വീതം, മദീനയിലും ഖമീസ് മുശൈതിലും മൂന്ന് പേർ വീതം, ഹൊഫുഫിൽ രണ്ടു പേർക്കുമാണ് അര്‍ദ്ധരാത്രി പുറത്തുവിട്ട പുതിയ രോഗബാധ ലിസ്റ്റില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
അർദ്ധരാത്രി പുറത്തു വിട്ട കണക്കുകൾക്ക് മുൻപായി ഇന്നലെ വൈകീട്ട് പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 140 പുതിയ കൊറോണ ബാധ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് നാല് കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. മദീനയിൽ ഒരു സ്വദേശി വനിതയും ഒരു വിദേശിയും ജിദ്ദയിലും മക്കയിലും ഓരോ വിദേശികളുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 29 ആയി.
ലോകത്താകമാനം ആകെ കോവിഡ് ബാധിതരുടെ മരണം അറുപത്തിനാലായിരം പിന്നിട്ടു \,രോഗബാധിതര്‍ പന്ത്രണ്ടു ലക്ഷം കവിഞ്ഞു.