ജിദ്ദ: ഐഎൻഎൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമായതിലുള്ള അഭിമാനവും സന്തോഷവും രേഖപ്പെടുത്താൻ സംഘടനയുടെ പോഷകവിഭാഗമായ ഐഎംസിസി ജിദ്ദയിൽ വിരുന്ന് സംഘടിപ്പിച്ചു.
ജനങ്ങൾ വീണ്ടും നൽകിയ അംഗീകാരത്തിൽ വിരുന്നിൽ പങ്കെടുത്തവർ ആവേശഭരിതരായി. നീണ്ട ഇരുപത്തിയേഴ് വര്ഷം ആദർശ രാഷ്ട്രീയത്തിന്റെ അചഞ്ചലമായ നിലപാടുയർത്തി ഇടതു മതേതര ചേരിക്കൊപ്പം നിലകൊണ്ട ഇന്ത്യൻ നാഷണൽ ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി ഐഎൻഎല്ലിനോട് മാന്യത കാണിച്ച മുഖ്യമന്ത്രി, ന്യൂനപക്ഷ രാഷ്ട്രീയത്തെ ഉയർത്തിക്കാട്ടുകയാണ് ചെയ്തതെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. പരിപാടി ഐഎംസിസി സൗദി പ്രസിഡണ്ടും ലോകകേരള സഭ അംഗവുമായ എഎം അബ്ദുല്ല കുട്ടി യോഗം ഉത്‌ഘാടനം ചെയ്തു.
ഇടതു സർക്കാരിന്റെ രണ്ടാമൂഴത്തിൽ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യാനുള്ള തീരുമാനം എന്തുകൊണ്ടും സ്വാഗതാർഹമാണെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
പ്രസ്തുത വകുപ്പ് മുസ്ലിം മന്ത്രിമാർ കൈകാര്യം ചെയ്യുന്നതിനാൽ മുസ്ലിം വിഭാഗത്തിന് അനർഹമായി സർക്കാരുകൾ വാരിക്കോരി നൽകുന്നു എന്ന പ്രചണ്ഡമായ ആരോപണങ്ങളെ ചെറുക്കാനും ഇത്തരം വിഷയങ്ങളുയർത്തി രാജ്യത്ത് വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുമുള്ള നീക്കങ്ങളെ ചെറുക്കാൻ മുഖ്യമന്ത്രിയുടെ തീരുമാനം പ്രയോജനപ്പെടും.
വകുപ്പ് മാറ്റം മുസ്ലിം വിരുദ്ധതയാണെന്നും മുസ്ലിം സമുദായത്തെ മുഖ്യമന്ത്രി അവഹേളിച്ചു എന്നും പറഞ്ഞു വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുന്നവർ അവർ നേരിട്ട ദാരുണമായ തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് ജന ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അവർ പറഞ്ഞു.
ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി സമയബന്ധിതമായി അവയ്ക്ക് പരിഹാരങ്ങൾ ആവിഷ്കരിക്കുകയും പ്രയാസ ഘട്ടങ്ങളിൽ ജനങ്ങളെ ചേർത്തുപിടിക്കുകയും ചെയ്ത ഒന്നാം പിണറായി സർക്കാരിനെ കേരളം ജനത നെഞ്ചിലേറ്റുകയായിരുന്നു ചരിത്രം കുറിച്ച ഭരണത്തുടർച്ചയിലൂടെ സംസ്ഥാനത്ത് ഉണ്ടായതെന്നും വിവിധ ഇടതുപക്ഷ സംഘടനകളെ പ്രതിനിധീകരിച്ച് ഐ എം സി സി വിരുന്നിൽ സംബന്ധിച്ചവർ വിലയിരുത്തി.
തങ്ങളെ സംരക്ഷിക്കുമെന്നും ആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടാവുമെന്നും കഴിഞ്ഞ സർക്കാരിൽ ജനങ്ങൾക്കുണ്ടായ അനുഭവങ്ങളാണ് ഉജ്ജ്വലമായ തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനം. മുഖ്യമന്ത്രി പിണറായി വിജയൻറെ ഇഛാശക്തിയും ധീരമായ രാഷ്ട്രീയ തീരുമാനങ്ങളും ഇന്ന് എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ അംഗീകരിക്കുന്ന കാഴ്ചയാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷവും കാണാനാകുന്നതെന്നും പ്രസംഗകർ പറഞ്ഞു.
വിരുന്നിൽ വിവിധ ഇടതുപക്ഷ സംഘടനാ പ്രതിനിധികൾ സംബന്ധിച്ചു. കിസ്മത് (നവോദയ) പി പി എ റഹീം, സത്താർ (ന്യൂ ഏജ്), കബീർ കൊണ്ടോട്ടി, ഹംസ മേലാറ്റൂർ, ഇബ്രാഹിം വേങ്ങര, ലുഖ്മാൻ തിരുരങ്ങാടി, ഷബീർ തിരുരങ്ങാടി, ഹസീബ് പൂങ്ങാടൻ, സഹീർ കാളംബ്രട്ടിൽ, അബു കൊടുവള്ളി, നിയാസ് എ എം, ഷാജി അരിമ്പ്രതൊടി, അമീർ മൂഴിക്കൽ, എന്നിവർ സംസാരിച്ചു. മൻസൂർ വണ്ടൂർ സ്വാഗതവും സി എച് അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.