അറക്കുളം: അറക്കുളം ഗ്രാമപഞ്ചായത്തിലെ രണ്ട് ഗ്രാമങ്ങൾ തമ്മിൽ ബന്ധിച്ചിരുന്ന റോഡ് തകർന്നിട്ട് വർഷങ്ങളായി. റോഡിൻ്റെ സൈഡ് കെട്ടിയിരുന്നത് 100 മീറ്ററോളം താഴേക്ക് ഇടിഞ്ഞു പോവുകയും, മഴവെള്ളപ്പാച്ചിൽ റോഡ് കുത്തി ഒഴുകി പോയതും മൂലം ഗതാഗതം തടസ്സപ്പെട്ടിരുന്ന ആശ്രമം-ചേറാടി ഗ്രാമീണ റോഡാണ് നൂറ് കണക്കിന് ഗ്രാമവാസികളുടെ ശ്രമഫലമായി സഞ്ചാരയോഗ്യമാക്കിയത്.
ഇപ്പോൾ ഇടിഞ്ഞ ഭാഗത്ത് കൂടി ജീപ്പുകൾ വരെ കടന്ന് പോകത്തക്ക രീതിയിലാക്കുകയും, റോഡ് കല്ലും മണ്ണുമിട്ടും, ഓട നിർമ്മിച്ചും സഞ്ചാരയോഗ്യമാക്കി. റോഡിടിഞ്ഞ ഭാഗത്തെ മലയുടെ അൽപം ഭാഗം എടുത്ത് കളഞ്ഞാൽ വലിയ വാഹനങ്ങൾക്ക് കൂടി കടന്ന് പോകുവാൻ കഴിയും.
ഏഴാം വാർഡിലെ ആശ്രമം ഭാഗത്തെ ജനങ്ങളായിരുന്നു വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നതിനാൽ ദുരിതത്തിലായിരുന്നത്. ഇവിടുത്തുകാരുടെ ഏക ആശ്രയമായിരുന്ന മൂലമറ്റം-കോട്ടമല റോഡ് തകർന്നതും ഈ മേഘലയെ സാരമായി ബാധിച്ചു.
ചേറാടിയിൽനിന്നും ആശ്രമത്തിലേക്കുള്ള ഗതാഗതം ഭാഗീകമായി തുറന്ന് കിട്ടിയതോടെ യാത്രാക്ലേശം പരിഹരിക്കുവാൻ സാധിച്ചിട്ടുണ്ട്.
ഇപ്പോൾ മന്ത്രിയായ റോഷി അഗസ്റ്റൻ കഴിഞ്ഞ തവണ എംഎൽഎ ആയിരുന്നപ്പോൾ ഈ റോഡിനായി 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. വനം വകുപ്പിൻ്റെ എതിർപ്പ് മൂലം റോഡ് പണി ആരംഭിക്കുവാൻ കഴിഞ്ഞില്ല.
ഇപ്പോൾ മന്ത്രി ഇടപെട്ട് തടസ്സപ്പെട്ട പണി പുനരാരംഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഇരു ഗ്രാമത്തിലേയും ഗ്രാമീണ ജനത. കക്ഷി രാഷട്രീയത്തിനതീതമായി ഈ പ്രദേശത്തെ ഗ്രാമീണ
ർ ഒറ്റക്കെട്ടായി ഇറങ്ങിയപ്പോൾ തൊഴിലുറപ്പ്, കുടുംബശ്രീ, രാഷ്ടീയ പാർട്ടികൾ, യുവജന സംഘടനകൾ, സമുദായ നേതാക്കൾ എന്നിവരുടെ കൂട്ടായ്മയാണ് കാൽനട പോലും അസാധ്യമായിരുന്ന റോഡ് സഞ്ചാരയോഗ്യമാക്കുവാൻ കാരണം.