New Update
Advertisment
റിയാദ് ∙ കോവിഡ് മൂലം നിർത്തിവച്ച സൗദി ടൂറിസ്റ്റ് വീസ അടുത്ത വർഷം ആദ്യം പുനരാരംഭിക്കും. രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കോവിഡ് പ്രതിരോധ മരുന്ന് നേരത്തേ ലഭ്യമാക്കുകയാണെങ്കിൽ ടൂറിസ്റ്റ് വീസ നേരത്തെ നൽകുന്നത് പരിഗണിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഫെബ്രുവരിയിൽ 25 രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര സൗദി നിർത്തലാക്കിയിരുന്നു.
കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ മാർച്ചിൽ സമ്പൂർണ യാത്രാനിരോധനം ഏർപ്പെടുത്തി. ഇത് രാജ്യത്തെ ടൂറിസം മേഖലയിൽ 45% വരെ ഇടിവുണ്ടാക്കി. ലോക് ഡൗൺ ഇളവ് നൽകിയതോടെ ആഭ്യന്തര ടൂറിസത്തിൽ 30% വളർച്ചയുണ്ടായതായും മന്ത്രി സൂചിപ്പിച്ചു.
സൗദി വിഷൻ 2030ന്റെ ഭാഗമായി എണ്ണയിതര വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകളിലൊന്നാണ് വിനോദസഞ്ചാരം. ഇതനുസരിച്ച് 2019 സെപ്റ്റംബറിൽ 49 രാജ്യക്കാർക്ക് ടൂറിസ്റ്റ് വീസ അനുവദിച്ചിരുന്നു. 2030ഓടെ മൊത്തം അഭ്യന്തര ഉൽപാദനത്തിന്റെ 10% ടൂറിസത്തിൽ നിന്ന് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.