കൊച്ചി : പൂട്ടുപൊളിച്ച് വീടിനുള്ളിൽ കയറിയ മോഷ്ടാക്കൾക്ക് അവസാന നിമിഷം മനസ്താപം. വീടു മൊത്തം അരിച്ചു പെറുക്കി, ആസ്ബെറ്റോസ് മേൽക്കൂര വരെ പൊളിച്ചിട്ടും ഒന്നും കിട്ടാതെ പിന്തിരിയുമ്പോഴാണ് മോഷ്ടിക്കാനെത്തിയത് പട്ടാളക്കാരന്റെ വീട്ടിലാണെന്നു തിരിച്ചറിയുന്നത്. അതോടെ രാജ്യസ്നേഹം ഉണർന്നു.
ഭിത്തിയിൽ തൂക്കിയിട്ടിരുന്ന സൈനികത്തൊപ്പി കണ്ടാണ് അത് സൈനികന്റെ വീടാണെന്ന് തിരിച്ചറിഞ്ഞത്. പട്ടാളക്കാരന്റെ വീട്ടിൽ വന്നിട്ട് ഒരെണ്ണം അടിക്കാതെ പോകുന്നത് എങ്ങനെ. അതുകൊണ്ട് കഷ്ടപ്പെട്ട് കുപ്പി വച്ച സ്ഥലം കണ്ടു പിടിച്ച് ഒരു പെഗ് മാത്രം കഴിച്ചു. ബാക്കിവന്നത് അവിടെത്തന്നെ ഉപേക്ഷിച്ചു. ഒടുവിൽ ഭിത്തിയിൽ ഒരു ക്ഷമാപണക്കുറിപ്പും
ബൈബിളിലെ ഏഴാമത്തെ കൽപന ഞാൻ ലംഘിച്ചു. പക്ഷേ എന്റെ മുന്നിൽ നിങ്ങളും നരകത്തിൽ ഉണ്ടാകും. ഒരു പട്ടാളക്കാരന്റെ വീടാണെന്ന് അറിയില്ലായിരുന്നു. അവസാന നിമിഷമാണ് മനസ്സിലായത്. തൊപ്പി കണ്ടപ്പോൾ. ഓഫിസർ ക്ഷമിക്കണം. പട്ടാളക്കാരന്റെ വീടാണെന്ന് അറിഞ്ഞിരുന്നെങ്കിൽ പൂട്ടു പൊളിച്ച് അകത്തു കയറില്ലായിരുന്നു.’
തിരുവാങ്കുളം പാലത്തിങ്കൽ ഐസക് മാണിയുടെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണശ്രമം നടന്നത്. മുൻ സൈനികനായ ഇദ്ദേഹം ഇപ്പോൾ വിദേശത്താണ്. സമീപത്തെ അഞ്ചു കടകളിലും മോഷണം നടന്നിട്ടുണ്ട്. എല്ലായിടത്തും പൂട്ടു പൊളിച്ചായിരുന്നു കള്ളന്റെ പ്രവേശം. ഡോ. നിക്സൺ ഹോമിയോ ക്ലിനിക്, ഡ്രീം കളക്‌ഷൻ, ഭാരത് ടയേഴ്സ്, സ്റ്റൈൽ ഫുട്‍വെയേഴ്സ്, ഇന്റീരിയർ ഡിസൈൻ സ്ഥാപനമായ ൈസൻ ഡിസൈൻസ് എന്നിവിടങ്ങളിലായിരുന്നു മോഷണം.
ഭാരത് ടയേഴ്സിൽ നിന്ന് മോഷ്ടിച്ച ക്യാഷ് ബാഗും ഉടമയുടെ പഴ്സും ഐസക് മാണിയുടെ വീട്ടിൽ ഉപേക്ഷിച്ചു. ബാഗിലുണ്ടായിരുന്ന 10000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ബാഗ് തിരികെ നൽകണമെന്ന അഭ്യർഥനയും കുറിപ്പിലുണ്ട്. വീട്ടിൽനിന്ന് ഇവർ മോഷണത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന കമ്പിപ്പാരയും വെട്ടുകത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട് .