ഹൈദരാബാദ്∙ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഞായറാഴ്ച നിര്‍ണ്ണായക രാഷ്ട്രീയ ചരടുനീക്കങ്ങള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിയമസഭ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ ചന്ദ്രശേഖർ റാവു പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മന്ത്രിസഭാ യോഗവും ഉച്ചയ്ക്കുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പൊതുയോഗവും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരിക്കുന്നതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം.
യോഗം നടത്തുന്നതിനായി രങ്കറെഡ്ഡി ജില്ലയിൽ 2,000 ഏക്കർ സ്ഥലമാണ് പാർട്ടി കണ്ടെത്തിയിരിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രിയിൽ നിന്ന് സുപ്രധാനമായ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാമെന്ന് അദ്ദേഹത്തിന്റെ മകനും മന്ത്രിയുമായ കെ.ടി. രാമറാവു ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. ഈ യോഗത്തിനു ശേഷം സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷവും ചൂടുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിയമസഭ പിരിച്ചുവിടുമോയെന്ന കാര്യത്തിൽ അദ്ദേഹം ഉറപ്പൊന്നും പറഞ്ഞില്ല.
2019 മേയ് വരെ കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി സർക്കാരിനു കാലാവധിയുണ്ട്. അതുപ്രകാരമാണെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൂടെയാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പും നടത്തേണ്ടത്. സെപ്റ്റംബർ രണ്ടിന് തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ നാലാം വാർഷിക ദിനമാണ്. ഇതു കണക്കിലെടുത്ത് നാലു വർഷത്തെ പ്രവർത്തന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.
വർഷാവസാനത്തോടെ തെലങ്കാന തിരഞ്ഞെടുപ്പ് നടക്കുമെന്നും ഒരുക്കങ്ങൾ വേഗത്തിലാക്കാനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും സംസ്ഥാന നേതാക്കൾക്കു നിർദേശം നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ ഐക്യം ഭയന്നാണ് ടിആർഎസ് തിരഞ്ഞെടുപ്പിനു തിടുക്കം കാണിക്കുന്നതെന്ന് കോൺഗ്രസും ആരോപിച്ചു