ഹൈദരാബാദ് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ മത്സരിക്കാതെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ടിഡിപി (തെലുങ്കുദേശം പാർട്ടി) തീരുമാനം. ടിഡിപി മത്സരിക്കുന്നതിലൂടെ ഭരണകക്ഷിയായ ടിആർഎസിനും ബിജെപിക്കുമെതിരായ വോട്ടുകൾ ഭിന്നിച്ചുപോകാതിരിക്കാനാണ് തീരുമാനം . 1982–ൽ രൂപീകൃതമായ ടിഡിപി ആദ്യമായാണ് തെലങ്കാനയിൽ മത്സരിക്കുന്നതിൽ നിന്നു വിട്ടുനിൽക്കുന്നത്.
ടിആർഎസ്, ബിജെപി വിരുദ്ധ പാർട്ടികൾ സംസ്ഥാനത്ത് കോൺഗ്രസ് സ്ഥാനാർഥികളെ പിന്തുണയ്ക്കണമെന്ന അഭ്യർഥന മാനിച്ച് കോൺഗ്രസ് സ്ഥാനാർഥികൾക്കു പിന്തുണ നൽകുമെന്നും ടിഡിപി നേതൃത്വം അറിയിച്ചു.
സംസ്ഥാനത്ത് ടിആർഎസിലേക്കുള്ള പാർട്ടി പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കു മൂലം തെലുങ്കാനയില്‍ ടി ഡി പിയുടെ സംഘടനാ സംവിധാനം ദുർബലമാണ് . ഖമ്മം മണ്ഡലത്തിൽ നിന്നു ടിഡിപി സ്ഥാനാർഥിയാകുമെന്നു കരുതപ്പെട്ടിരുന്ന പോളിറ്റ് ബ്യൂറോ അംഗം നാമ നാഗേശ്വര റാവു അടുത്തിടെ ടിആർഎസിൽ ചേർന്നിരുന്നു. അദ്ദേഹം ഈ മണ്ഡലത്തിൽ ടിആർഎസ് സ്ഥാനാർഥിയായേക്കും.