പാലക്കാട് : മൊബൈൽ ഫോൺ ഉപയോഗിക്കാത്ത നഗര മാവോയിസ്റ്റ് ഏരിയാ നേതാവ് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി മേലേതിൽ സി.പി.ഉസ്മാനെ പിടികൂടാൻ പൊലീസ് പഴയതന്ത്രങ്ങൾ ഉപയോഗിക്കേണ്ടിവരും.
ആധുനിക സംവിധാനങ്ങളൊന്നും ഉസ്മാൻ(33) സംഘടനാ കാര്യത്തിന് ഉപയോഗിക്കാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ വിഷമത്തിലാക്കിയിട്ടുണ്ട്. ഉസ്മാൻ മാവോയിസ്റ്റ് സംഘടനയുടെ മികച്ച കേഡറാണെന്നാണ് അന്വേഷണ സംഘത്തിനുള്ള വിവരം.
നഗര, ഗ്രാമ മാവോയിസ്റ്റ് പ്രസ്ഥാനങ്ങൾക്കിടയിലെ ശക്തനായ കണ്ണിയെന്നും പൊലീസ് പറയുന്നു. കോഴിക്കോട് അർബൻ മാവോയിസ്റ്റ് കേസിൽ രണ്ട് വിദ്യാർഥികളെ അറസ്റ്റുചെയ്തപ്പോഴാണ് മൂന്നാമനായ ഉസ്മാനെക്കുറിച്ച് സൂചന ലഭിച്ചത്.
അർബൻ സെല്ലിലെ താഴെത്തട്ടിലുളളവരാണ് വിദ്യാർഥികൾ. നഗരമാവോയിസ്റ്റ് സംവിധാനമനുസരിച്ചു തൊട്ടുമുകളിലുളളവരെക്കുറിച്ച് ഇവർക്ക് അറിയില്ല. നേരത്തെ പലകേസുകളിലും അറസ്റ്റിലായ ഉസ്മാൻ അന്വേഷണവുമായി വേണ്ടത്ര സഹകരിക്കാത്തയാളായാണ് പൊലീസ് വിലയിരുത്തൽ.
പോരാട്ടം പ്രവർത്തകനായി അറിയപ്പെടുന്ന ഉസ്മാനെതിരെയുള്ള നിരവധി കേസുകൾ യുഎപിഎ അനുസരിച്ചുളളതാണ്. 2016 ഫെബ്രുവരി 26 ന് സഹോദരിയുടെ വീട്ടിൽവച്ചാണ് അവസാനമായി അസ്റ്റിലായത്.