തിരുവനന്തപുരം : സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയും ഉദ്യോഗസ്ഥരും നടത്തിയ ഇടപെടലുകൾ ഓരോന്നായി പുറത്തു വന്നത് എംജി സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിലൂടെ. ഒരു മാർക്ക് മോഡറേഷൻ ലഭിക്കാൻ ഒരു ബിടെക് വിദ്യാർഥി അപേക്ഷിച്ചതോടെയായിരുന്നു തുടക്കം. അതിന്റെ പേരിൽ എല്ലാ ബിടെക് വിദ്യാർഥികൾക്കും 5 മാർക്ക് വീതം നൽകാൻ സിൻഡിക്കറ്റ് തീരുമാനമെടുത്തു. മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിലുള്ള, എംജി സർവകലാശാല മുൻ ഉദ്യോഗസ്ഥൻ പങ്കെടുത്ത അദാലത്തിനു ശേഷമായിരുന്നു തീരുമാനം.
കേരള സർവകലാശാലയിൽ കംപ്യൂട്ടർ ശൃംഖലയിൽ അനധികൃതമായി കടന്നുകയറി മോഡറേഷൻ മാർക്ക് കൂട്ടി നൽകി വിദ്യാർഥികളെ ജയിപ്പിച്ചത് ക്രൈംബ്രാഞ്ച് അന്വേഷിക്കും. തിരിമറി കണ്ടെത്തിയ മാർക്ക് ലിസ്റ്റുകൾ റദ്ദാക്കി പുതിയത് നൽകും. 2016 ജൂൺ മുതൽ 2019 ജനുവരി വരെ നടന്ന 16 പരീക്ഷകളിലാണു തട്ടിപ്പു നടത്തി നൂറുകണക്കിനു വിദ്യാർഥികളെ ജയിപ്പിച്ചത്.
ഇത് ആരാണ് ചെയ്തതെന്നോ തോറ്റ എത്ര പേർക്ക് പ്രയോജനമുണ്ടായെന്നോ കണ്ടെത്താനായിട്ടില്ല. ഇതു കണ്ടെത്തിയാലേ സർട്ടിഫിക്കറ്റ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ സാധിക്കൂ.
സ്ഥലം മാറിപ്പോയ ഡപ്യൂട്ടി റജിസ്ട്രാറുടെ യൂസർ ഐഡി ഉപയോഗിച്ചായിരുന്നു കൃത്രിമം. പാസ് ബോർഡ് തീരുമാനിച്ച മോഡറേഷൻ വിദ്യാർഥികൾക്കു നൽകാത്ത സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്.