പാറശാല : ദേശീയ പാതയിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് വഴിയാത്രക്കാരനു ദാരുണാന്ത്യം. ഇടിച്ചയ്ക്കപ്ലാമൂട് പുതുവൻ പുത്തൻവീട്ടിൽ മാലിക്ക് ഫിറോസ്ഖാൻ(60) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.00ന് ഇടിച്ചയ്ക്കപ്ലാമൂട് പള്ളിക്ക് സമീപമാണ് അപകടം. തോവാളയിൽ നിന്ന് വരികയായിരുന്ന കാർ എതിർദിശയിലൂടെ നടന്ന് പോകുകയായിരുന്ന വഴിയാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം റോഡ് വശത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലിടിച്ച് ഒാടയിലേയ്ക്ക് മറിഞ്ഞു.
കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് സംശയമുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാലിക്ക് ഫിറോസ്ഖാൻെറ മൃതദേഹം ഇന്നലെ വൈകിട്ടോടെ ഇടിച്ചയ്ക്കപ്ലാമൂട് ജുമാമസ്ജിദിൽ കബറടക്കി . സംസാരിച്ച് ഒപ്പം വരികയായിരുന്ന സുഹൃത്ത് അപകടത്തിൽപെട്ടത് കോലപ്പൻ മേസ്തിരി അറിഞ്ഞത് മിനിറ്റുകൾ കഴിഞ്ഞ്.
ദേശീയപാതയിലെ ഇടിച്ചയ്ക്കപ്ലാമൂട്ടിൽ ഇന്നലെ രാവിലെ നടന്ന വാഹനാപകടത്തിൽ മരിച്ച മാലിക്ക് ഫിറോസ് ഖാനെ എതിർദിശയിൽ നിന്ന് നിയന്ത്രണം വീട്ടെത്തിയ കാറിടിക്കുന്നത് ഒപ്പമുണ്ടായിരുന്നയാൾ അറിഞ്ഞില്ല. ദൂരെ നിന്നവർ നിലവിളിക്കുന്നത് കേട്ട് കോലപ്പൻ തിരിച്ചെത്തി ഒാടയിലേയ്ക്ക് നോക്കിയപ്പോഴാണ് അപകടത്തിൽപെട്ടത് മാലിക്കാണെന്ന് അറിയുന്നത്.
അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവിയിലാണ് അപകടത്തിന്റെ ദ്യശ്യങ്ങൾ പതിഞ്ഞത്. ഇരുവരും സംസാരിച്ച് വരുന്നതിൻെറയും, അപകടവിവരം അറിയാതെ സംസാരിച്ച് കൊണ്ട് കോലപ്പൻ മുന്നോട്ട് നടക്കുന്നതും ദ്യശ്യങ്ങളിൽ വ്യക്തമാണ്. മാലിക്ക് ഒാടയോട് ചേർന്നും, കോലപ്പൻ റോഡിൽ കടന്ന് ടാറിലൂടെയും നടക്കുകയായിരുന്നു.
അമിതവേഗത്തിൽ റോഡ് മുറിച്ചെത്തിയ കാർ ഇടിച്ച് ഉയർന്ന മാലിക്ക് പത്ത് മീറ്ററോളം അകലെയുള്ള ഒാടയിലേയ്ക്ക് തെറിച്ച് വീണു. ഉടൻ തന്നെ പാറശാല ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. കാറിൻെറ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് സംശയമുണ്ട്.