തിരുവനന്തപുരം : പള്ളിപ്പുറം സിആർപിഎഫ് ക്യാംപിനു സമീപം അർധരാത്രിയിൽ അപകടത്തിൽപ്പെട്ട വയോധികനെ തിരിച്ചറിഞ്ഞില്ല. മെഡിക്കൽ കോളജിൽ ഓർത്തോ വിഭാഗം തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്താലാണു ജീവൻ നിലനിർത്തുന്നത്. കാൽ മുറിച്ചു നീക്കി. ബന്ധുക്കളാരും അന്വേഷിച്ചു വന്നിട്ടില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
കാൽനടയാത്രക്കാരനെ ഇടിച്ചിട്ടതു ക്രെയിൻ ആണെന്നു മംഗലപുരം പൊലീസ് . ലോറി കാലിൽ കയറിയിറങ്ങുന്നതിനു സാക്ഷിയായെന്ന് ആറ്റിങ്ങൽ സ്റ്റേഷനിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പറയുന്നു. ക്രെയിൻ പിടികൂടി ഓടിച്ചവരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. ചെമ്പകമംഗലത്ത് പുലർച്ചെ മറിഞ്ഞ കണ്ടയ്നർ ലോറി ഉയർത്താനെത്തിയ ക്രെയിൻ മടങ്ങവെ ഇരുട്ടു നിറഞ്ഞ സ്ഥലത്തു വച്ച് ഒരാളുടെ ദേഹത്തു തട്ടിയതായി ക്രെയിൻ ഡ്രൈവർ സമ്മതിച്ചിരുന്നതായി സിഐ വിനോദ് കുമാർ പറഞ്ഞു.
രാത്രി റോഡ് വക്കത്ത് വീണ്കിുടന്ന ആളിന്റെ കാലിലൂടെ ലോറി കയറിയിറങ്ങിയതു നേരിട്ടു കണ്ടതായി ആറ്റിങ്ങൽ ഫയർ ഫോഴ്സിലെ സീനിയർ ഓഫിസർ എൻ.പി സുനിൽ കുമാർ പറഞ്ഞു. ലോക് ഡൗണിൽ കുടുങ്ങിയവർക്ക് കൊല്ലത്തു നിന്നു മരുന്നുമായി തിരുവനന്തപുരത്ത് ഓഫിസിൽ എത്തിച്ചു മടങ്ങുകയായിരുന്നു സുനിൽകുമാറും ഫയർ ആൻഡ് റസ്ക്യു ഓഫിസർ വിദ്യാരാജും . അതു വഴി വന്ന സ്വകാര്യ ആംബുലൻസിൽ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.