ഡല്‍ഹി:കോണ്‍ഗ്രസില്‍ ഇതു പുതിയ ശീലങ്ങളുടെ കാലമാണ്. പുനസംഘടനാ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പതിവുള്ള ആള്‍ക്കൂട്ടവും ബഹളവുമൊന്നുമില്ല. പ്രധാന നേതാക്കള്‍ മാത്രമാണ് ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതെന്ന പ്രത്യേകതയുണ്ട്.
ഇത്തവണ പനസംഘടനാ ചര്‍ച്ചകള്‍ക്ക് എത്തിയത് കെപിസിസി അധ്യക്ഷന്‍ മാത്രമാണ്. നേരത്തെ പ്രതിപക്ഷ നേതാവിനെയും ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ക്കായി വിളിച്ചു വരുത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളെയും വിളിപ്പിച്ചത് ഒറ്റയ്‌ക്കൊറ്റയ്ക്കായിരുന്നു.
പണ്ടൊക്കെ കേരളത്തിലെ കോണ്‍ഗ്രസ് പുനസംഘടന നടന്നാല്‍ കേരളത്തിലെ മുഴുവന്‍ നേതാക്കളും ഡല്‍ഹിയിലെത്തിയിരുന്നു. ആകെ 300 ഭാരവാഹികളെ തെരഞ്ഞെടുക്കാനാണ് പ്ലാന്‍ എങ്കിലും 1500 പേര്‍ ഡല്‍ഹിയിലെത്തും. കേരളാ ഹൗസിലും എഐസിസി ആസ്ഥാനത്തേക്കുള്ള റോഡിലും എപ്പോഴും തിക്കും തിരക്കും മാത്രം.
ഈ ബഹളങ്ങളൊക്കെയാണ് ഇപ്പോള്‍ ഒഴിഞ്ഞത്. പ്രധാന നേതാക്കളെ ഒറ്റക്കൊറ്റയ്ക്ക് വിളിച്ചാണ് ഹൈക്കമാന്‍ഡ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഇന്നലെ ഡല്‍ഹിയിലെത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയിരുന്നു. മുമ്പ് പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ഹൈക്കമാന്‍ഡ് വിളിപ്പിച്ചിരുന്നു.
അതിനു മുമ്പ് പാര്‍ട്ടി പുനസംഘടനയിലെ അതൃപ്തിയുമായി നിന്ന രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരെ രാഹുല്‍ ഗാന്ധി വിളിച്ചു വരുത്തിയിരുന്നു. കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ രാഹുല്‍ ഇരു നേതാക്കള്‍ക്കും പ്രത്യേക ഉറപ്പൊന്നും നല്‍കാതെയാണ് മടക്കിയത്. പണ്ടായിരുന്നേല്‍ ഇതാകില്ലായിരുന്നു സ്ഥിതി.
ഇരു നേതാക്കള്‍ക്കുമൊപ്പം ഗ്രൂപ്പു മാനേജര്‍മാരും വന്‍കിട- ചെറുകിട നേതാക്കളുടെ ഒരു പടതന്നെയാകും ഇരുവരെയും അനുഗമിക്കുകയും ചെയ്യുമായിരുന്നു. എഐസിസിയുമായി ചര്‍ച്ചയ്ക്ക് പിന്നാലെ ഗ്രൂപ്പുയോഗങ്ങളും ഭീഷണിപ്പെടുത്തലും ഭാരവാഹികളെ തീരുമാനിക്കുന്നതുമൊക്കെ നടന്നിരുന്നു. ഈ പതിവാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്.
നേതാക്കളെ വിളിച്ച് അത്യാവശ്യം കാര്യങ്ങള് സംസാരിക്കുക എന്നതു മാത്രമാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. ഗ്രൂപ്പുകളുടെ അതിപ്രസരത്തിന് അനുസരിച്ച് കാര്യങ്ങള്‍ക്ക് വഴങ്ങേണ്ട എന്നും ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നു.