ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പ്രതിഭകളിലൊരാളാണ് ഇന്ത്യയുടെ സച്ചിൻ തെൻഡുൽക്കർ. കരിയറിൽ പല ബോളർമാരുമായും സച്ചിൻ നടത്തിയ പോരാട്ടങ്ങൾ പ്രസിദ്ധമാണ്. അതിലൊന്നാണ് പാക്കിസ്ഥാന്റെ ശുഐബ് അക്തറുമായി സച്ചിൻ നേർക്കുനേർ വന്ന സംഭവങ്ങൾ. ആദ്യമായി സച്ചിനെ എങ്ങനെയാണു നേരിട്ടതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അക്തർ വെളിപ്പെടുത്തിയിരുന്നു. സച്ചിനെതിരെ ബോള്‍ ചെയ്യാനെത്തിയപ്പോൾ യാതൊരു ഭയവും മനസ്സിലുണ്ടായിരുന്നില്ലെന്നാണു അക്തർ പറയുന്നത്.
1999 ല്‍ കൊൽക്കത്തയിൽ നടന്ന ഇന്ത്യ– പാക്കിസ്ഥാൻ ടെസ്റ്റിലാണ് അക്തർ സച്ചിനെതിരെ ആദ്യമായി പന്തെറിയാൻ എത്തുന്നത്. അദ്ദേഹത്തോട് ദയ കാണിക്കരുതെന്നാണ് ആദ്യമായി സച്ചിനെ കണ്ടപ്പോൾ പറഞ്ഞതെന്ന് അക്തർ വെളിപ്പെടുത്തി. സച്ചിന്‍ ദൈവമാണെന്നാണു ഞാൻ കേട്ടിട്ടുള്ളത്. ഇതാണോ ദൈവം, അദ്ദേഹത്തിന് എന്നെ മനസ്സിലായില്ല. എനിക്കും മനസ്സിലായില്ല. പക്ഷേ എനിക്ക് സച്ചിനെ ആദ്യ പന്തിൽ തന്നെ പുറത്താക്കണമായിരുന്നു. അതു സാധിച്ചു– ഒരു പാക്കിസ്ഥാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അക്തർ പറഞ്ഞു.
കൊൽക്കത്ത ടെസ്റ്റിൽ അക്തർ എറിഞ്ഞ ആദ്യ പന്തിൽതന്നെ സച്ചിൻ ബൗൾഡായിരുന്നു. സച്ചിനു പുറമേ വി.വി.എസ്. ലക്ഷ്മണ്‍, രാഹുൽ ദ്രാവിഡ്, വെങ്കിടേഷ് പ്രസാദ് എന്നിവരുടെ വിക്കറ്റുകളും ആദ്യ ഇന്നിങ്സിൽ അക്തര്‍ വീഴ്ത്തി. രണ്ടാം ഇന്നിങ്സിലും അക്തർ നാലു വിക്കറ്റ് സ്വന്തമാക്കി. ഈ മത്സരത്തിൽ പാക്കിസ്ഥാൻ 46 റണ്‍സിനാണ് ഇന്ത്യയെ തോൽപിച്ചത്.
ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും കൂടി 444 വിക്കറ്റുകളാണ് അക്തര്‍ ആകെ നേടിയിട്ടുള്ളത്. കൂടാതെ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ താരമെന്ന റെക്കോർഡും അക്തറിന്റെ പേരിലാണ്.
ക്രിക്കറ്റ് ചരിത്രത്തിൽ റൺനേട്ടത്തിൽ ഏറ്റവും മുന്നിലുള്ള താരമാണ് സച്ചിൻ. ഏകദിനത്തിൽ 18426 റൺസും ടെസ്റ്റിൽ 15921 റൺസുമാണ് സച്ചിൻ നേടിയിട്ടുള്ളത്. ഏകദിനത്തിൽ അഞ്ച് തവണയാണ് അക്തർ സച്ചിനെ പുറത്താക്കിയിട്ടുള്ളത്. ടെസ്റ്റിൽ മൂന്നു പ്രാവശ്യവും.