തൊടുപുഴ: നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു. ആക്രമണത്തിൽ പട്ടാമ്പി കുമരനല്ലൂര്‍ മാവറ വീട്ടില്‍ മോഹനന്‍ നായരുടെ (63) ഇടത് കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണം നടത്തിയ സെലീന എന്ന സ്ത്രീക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.
ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്‌സില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്നതിനിടെ വെള്ളിയാഴ്ച രാത്രി പത്തേകാലോടെയാണ് മോഹനന്‍ നായര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
ഇവിടെയെത്തിയ സെലീന അസഭ്യം പറഞ്ഞതിനെ മോഹനന്‍ നായര്‍ ചോദ്യം ചെയ്തു. ഉടൻ കൈയിലുണ്ടായിരുന്ന ബ്ലേഡിന് സമാനമായ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് സെലീന മോഹനന്‍ നായരുടെ കൈയ്ക്ക് വെട്ടുകയായിരുന്നു.
വലിയ മുറിവിൽ നിന്ന് ഒട്ടേറെ രക്തം വാർന്നുപോയി. സമീപത്ത് കടത്തിണ്ണയില്‍ കിടക്കുകയായിരുന്ന രണ്ട് പേര്‍ക്ക് നേരേയും സെലീന മൂര്‍ച്ചയേറിയ ആയുധം വീശി. ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ബഹളം കേട്ടെത്തിയവരാണ് സംഭവം പൊലീസിനെ അറിയിച്ചത്. പൊലീസെത്തി മോഹനനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാക്കി. തുടര്‍ന്ന് ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
അക്രമമുണ്ടാക്കിയ സ്ത്രീ കഞ്ചാവിനും മദ്യത്തിനും അടിമയാണെന്ന് പൊലീസ് പറയുന്നു. ഇവര്‍ മുൻപും ആക്രമണം നടത്തിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്ത് ലഹരിവിമോചന കേന്ദ്രത്തിലാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.