തൊടുപുഴ: സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയിൽ പർദ ധരിച്ച് അതിക്രമിച്ചു കയറിയ കേസിൽ പ്രതിയായ സിവിൽ പോലീസ് ഓഫീസർക്ക് ജോലി നഷ്ടമായേക്കും. സംഭവത്തിനു ശേഷം ഒളിവിൽ പോയ കുളമാവ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നൂർ സമീറിനെയാണ് 3 ദിവസമായി തൊടുപുഴ പോലീസ് തെരയുന്നത്.
നൂർസമീറിന്റെ തൊടുപുഴ കുന്പംകല്ലിലുള്ള വീടിനു പുറമേ ഭാര്യയുടെയും ബന്ധുക്കളുടെയും വീടുകളിൽ പോലീസ് പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല . മുന്‍പും ഇത്തരത്തില്‍ പല ക്രിമിനല്‍ കേസുകളിലും പ്രതിയാണ് ഇയാള്‍. നൂർസമീറിനെ സർവീസിൽ നിന്നും പിരിച്ചു വിടുന്നതുൾപ്പെടെയുള്ള നടപടികൾക്ക് ശുപാർശ ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാൽ പറഞ്ഞു
ആശുപത്രിയിൽ ആൾമാറാട്ടം നടത്തി അതിക്രമിച്ചു കയറിയതിന്റെ പേരിൽ ക്രിമിനൽ കേസെടുത്ത പശ്ചാത്തലത്തിൽ ഇയാളെ ജില്ലാ പോലീസ് മേധാവി കെ.ബി.വണുഗോപാൽ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സ്പെഷൽബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി.
ക്രിമിനൽ സ്വഭാവമുള്ള കാര്യത്തിനാവാം പോലീസുകാരൻ ആശുപത്രിയിലെത്തിയതെന്ന സൂചനയുടെ വെളിച്ചത്തിൽ വലിയ പ്രാധാന്യത്തോടെയാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. മുൻപും ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇത്തരം സംഭവങ്ങളുടെ ചുവടുപിടിച്ചും അന്വേഷണം നീക്കുന്നുണ്ട്.
നൂർ സമീർ സംഭവ ദിവസം രാത്രിയിൽ ആശുപത്രിയിൽ എത്താൻ ഉപയോഗിച്ച വാഹനം എസ്ഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. ആക്രിക്കച്ചവടക്കാരനായ കുന്പംകല്ല് സ്വദേശി ബിലാലിന്റെ പെട്ടിഓട്ടോയാണ് പോലീസ് പിടികൂടിയത്. നൂർസമീറിന്റെ സുഹൃത്തായ ബിലാലാണ് ഇയാളെ ആശുപ്ത്രിയിൽ എത്തിച്ചതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു പെട്ടി ഓട്ടോയിലെത്തിയ പോലീസുകാരൻ പർദ ധരിച്ച് ആശുപത്രിയിൽ സ്ത്രീകൾ മാത്രം തങ്ങുന്ന മുറിയിൽ കയറിയത്. ആശുപത്രിയിൽ അതിക്രമിച്ചു കയറിയതിനു ശേഷം ഇയാൾ സുരക്ഷാ ജീവനക്കാരുടെ കൈയിൽപ്പെടാതെ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിനു ശേഷം ഇയാൾ ജോലി ചെയ്യുന്ന കുളമാവ് പോലീസ് സ്റ്റേഷനിൽ എത്തുകയോ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല.
നേരത്തെ മുഖ്യമന്ത്രിയുടെ ഗുണ്ടാവിരുദ്ധ സ്ക്വാഡിലെ അംഗമാണെന്നു നടിച്ച് കഞ്ചാവ് മാഫിയയുടെ പക്കൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ സസ്പെൻഷനിലായിരുന്ന നൂർ സമീർ നടപടി പിൻവലിച്ചതിനെ തുടർന്ന് അടുത്ത നാളിലാണ് സർവീസിൽ തിരികെ പ്രവേശിച്ചത്. കഞ്ചാവു മാഫിയയിൽനിന്നു ഒരു ലക്ഷം രൂപ കൈപ്പറ്റിയ കേസിൽ പാലക്കാട് വച്ചാണ് നൂർ സമീർ ഉൾപ്പെടെ മൂന്നു പോലീസുകാർ അറസ്റ്റിലായത്. പാലക്കാട് സ്വദേശിയായ കഞ്ചാവ് കേസിലെ പ്രതിയായ യുവാവിനെ ബന്ധിയാക്കി ഭീഷണിപ്പെടുത്തിയാണ് ഇയാളുൾപ്പെടെയുള്ള മൂന്നു പോലീസുകാർ ഇടനിലക്കാരന്റെ സഹായത്തോടെ പണം തട്ടിയെടുത്തത്.