തൊടുപുഴ: തൊടുപുഴ മുനിസിപ്പൽ ഭരണസമിതിയിലേക്കുള്ള ചെയർമാൻ, വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ നടന്നത് 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നടത്തുവാൻ പോകുന്ന രാഷ്ട്രീയ കൂട്ടുകെട്ടിന്റെ റിഹേഴ്സൽ ആണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ .എസ് . അജി ആരോപിച്ചു.
വെൽഫെയർ പാർട്ടിയും മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐ യേയും വർഗീയതയുടെ പേര് പറഞ്ഞ് അകറ്റി നിർത്തേണ്ടതാണെന്ന് പറഞ്ഞവർ തന്നെയാണ് ലീഗിനെ കൂട്ടുപിടിച്ച് തൊടുപുഴയിൽ മുൻസിപ്പൽ ഭരണം പിടിച്ചെടുത്തത് .
ഇഎം ശങ്കരൻ നമ്പൂതിരിപ്പാട് മന്ത്രിസഭയിൽ ചത്ത കുതിര എന്ന് നെഹ്റു വിശേഷിപ്പിച്ച മുസ്ലിം ലീഗിലെ സി. എച്ച്. മുഹമ്മദ് കോയയെ മന്ത്രി സ്ഥാനം കൊടുത്ത് ലീഗിനെ വളർത്തിയ ചരിത്രമാണ് തൊടുപുഴയിൽ ആവർത്തിച്ചത്.
അധികാര രാഷ്ട്രീയത്തിന് വേണ്ടി ഏത് നെറികെട്ട രാഷ്ട്രീയത്തിനും ചുക്കാൻ പിടിക്കുന്ന ഇടതുപക്ഷം ജനപക്ഷമനസ്സുകളിൽ നിന്ന് പടിയിറങ്ങുന്ന കാലം വിദൂരമല്ല. അഴിമതിയിലും സ്വർണക്കള്ളക്കടത്തിലും മുഖം വികൃതമായ മാർക്സിസ്റ്റ് പാർട്ടിയുടെ കപട മതേതര മുഖമാണ് തൊടുപുഴ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആടി തിമിർത്തത്. ഇത് കേരളത്തെ മറ്റൊരു കാശ്മീരാക്കുവാനേ സഹായിക്കൂ എന്ന് കെ.എസ്. അജി പറഞ്ഞു.