എടത്വ:അപകടാവസ്ഥയിലുള്ളതും സുരക്ഷിതത്വവും ഇല്ലാത്ത തോട്ടടി പാലം പൊളിച്ച് കളഞ്ഞ് പുതിയ പാലം നിർമ്മിക്കണമെന്ന് ആവശ്യപെട്ട് ആലോചനയോഗം ജൂലൈ 2 ന് 4 മണിക്ക് തോട്ടടി ജംഗ്ഷനിൽ ചേരുമെന്ന് റോബി തോമസ് തയാനാരിൽ, ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ അറിയിച്ചു.
ജനകീയ സമിതി ജനറൽ കൺവീനർ അജോയ് വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ ഒപ്പ് ശേഖരണവും ആരംഭിച്ചു.കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് നടത്തപെടുന്ന ആലോചന യോഗത്തിൽ നിരണം തലവടി പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പൊതു പ്രവർത്തകരും പങ്കെടുക്കും.തോട്ടടി പാലം സമ്പാദക സമിതി രൂപികരിക്കും.
ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോട്ടടി കടവിൽ മൂന്നു കരയെയും ബന്ധിപ്പിച്ച് കടത്തു വള്ളം ഉണ്ടായിരുന്നു. നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിൽ ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് നിലവിലുള്ള വീതി കുറഞ്ഞ പാലം നിർമ്മിച്ചത്.
പ്രധാനമന്ത്രി സഡക്ക് യോജന ഗ്രാമീണ പദ്ധതി പ്രകാരം വീതി ഉള്ള റോഡിൻ്റെ നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിയുന്നു.തോട്ടടി കടവിൽ നിലവിലുള്ള വീതി കുറഞ്ഞ പാലത്തിന്റെ കൈവരികൾ തകർന്നും തൂണുകൾ ദ്രവിച്ചും അപകടാവസ്ഥയിൽ ആണ്.
അപകടാവസ്ഥയിൽ ഉള്ള പാലത്തിലൂടെ ഓട്ടോറിക്ഷകൾ പോലും കഷ്ടിച്ചാണ് പോകുന്നത്. പാലത്തിൻ്റെ കൈവരികൾ പൂർണ്ണമായും തകർന്ന നിലയിലാണ്. തലവടി തെക്കെ കരയിലുള്ളവർക്ക് തിരുവല്ല ,നിരണം,മാവേലിക്കര ,ഹരിപ്പാട് എന്നീ ഭാഗങ്ങളിലേക്കും നിരണത്ത് നിന്ന് അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയുമായും ആലപ്പുഴ,എടത്വ എന്നിവിടങ്ങളിലേക്കും ബന്ധപെടുന്നതിന് എളുപ്പമാർഗം കൂടിയാണ്.
അടുത്തയിടെ ഡോ.ജോൺസൺ വി.ഇടിക്കുള മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തെ തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും നിലവിലുള്ള പാലത്തിൻ്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് ഇതുവരെ ഒരു വ്യക്തതയും ആയിട്ടില്ല.