പത്തനംതിട്ട :അപകടാവസ്ഥയിലുള്ളതും സുരക്ഷിതത്വവും ഇല്ലാത്ത തോട്ടടി പാലത്തിൻ്റെ കൈവരികൾ നിർമ്മിക്കുന്നതിന് 49500 രൂപ അനുവദിച്ചു. പാലത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് തോട്ടടി പാലം സമ്പാദക സമിതിയുടെ ഉദ്ഘാടന വേളയിൽ നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലതാ പ്രസാദ് വാഗ്ദാനം ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ മാസം സമിതിയും വാർഡ് അംഗം പി. ബാലകൃഷണനും ചേർന്ന് നല്കിയ നിവേദനത്തെ തുടർന്ന് തുക അനുവദിക്കുകയായിരുന്നു.
തുക അനുവദിച്ച പ്രസിഡൻ്റിനെയും പഞ്ചായത്ത് കമ്മിറ്റിയെയും സമിതി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, പ്രസിഡൻ്റ് റോബി തോമസ് ,വൈസ് പ്രസിഡൻ്റ്മാരായ അഡ്വ..സി.പി.സൈജേഷ്,അജോയ് വർഗ്ഗീസ്, എം.എ വാസുദേവൻ,മത്തായി വർഗ്ഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിൻസൻ പൊയ്യാലുമാലിൽ ,സുരേഷ് പരുത്തിക്കൽ എന്നിവർ അഭിനന്ദിച്ചു.
ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോട്ടടി കടവിൽ മൂന്നു കരയെയും ബന്ധിപ്പിച്ച് കടത്തു വള്ളം ഉണ്ടായിരുന്നു. നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിൽ ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് നിലവിലുള്ള വീതി കുറഞ്ഞ പാലം നിർമ്മിച്ചത്.പ്രധാനമന്ത്രി സഡക്ക് യോജന ഗ്രാമീണ പദ്ധതി പ്രകാരം വീതി ഉള്ള റോഡിൻ്റെ നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിയുന്നു.
തോട്ടടി കടവിൽ നിലവിലുള്ള വീതി കുറഞ്ഞ പാലത്തിന്റെ കൈവരികൾ തകർന്നും തൂണുകൾ ദ്രവിച്ചും അപകടാവസ്ഥയിൽ ആണ്.അപകടാവസ്ഥയിൽ ഉള്ള പാലത്തിലൂടെ ഓട്ടോറിക്ഷകൾ പോലും കഷ്ടിച്ചാണ് പോകുന്നത്. പാലത്തിൻ്റെ കൈവരികൾ പൂർണ്ണമായും തകർന്ന നിലയിലാണ്. തലവടി തെക്കെ കരയിലുള്ളവർക്ക് തിരുവല്ല ,നിരണം,മാവേലിക്കര ,ഹരിപ്പാട് എന്നീ ഭാഗങ്ങളിലേക്കും
നിരണത്ത് നിന്ന് അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയുമായും ആലപ്പുഴ,എടത്വ എന്നിവിടങ്ങളിലേക്കും ബന്ധപെടുന്നതിന് എളുപ്പമാർഗം കൂടിയാണ്.
തോട്ടടി കടവിൽ പുതിയ പാലം വേണമെന്ന ആവശ്യവുമായി ഡോ.ജോൺസൺ വി. ഇടിക്കുള നല്കിയ നിവേദനത്തെ തുടർന്ന് റിപ്പോർട്ട് സമർപ്പിക്കുവാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി.