കുവൈറ്റ് : കുവൈറ്റില്‍ മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് കണ്ടെത്തിയ ആയിരക്കണക്കിന് പ്രവാസികളെ തസ്തികകളില്‍ നിന്നും തരം താഴ്ത്തി മാന്‍പവര്‍ അതോറിറ്റിയുടെ നടപടി. രാജ്യത്തെ സ്വകാര്യ മേഖലയിലെ കമ്പനികളില്‍ സൂപ്പര്‍വൈസര്‍ പദവി വഹിക്കുന്ന പ്രവാസികള്‍ക്കാണ് നടപടി നേരിടേണ്ടി വന്നത്. കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ അക്രഡിറ്റേഷന്‍ നേടാത്തതും മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലെന്നും കണ്ടെത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ ഉമകള്‍ക്കെതിരെയാണ് മാന്‍പവര്‍ അതോറിറ്റി നടപടി സ്വീകരിച്ചത്.
ഉന്നത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത തെളിയിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് നടപടി സ്വീകരിക്കാന്‍ കാരണമായതായി പറയുന്നത്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനായി മാന്‍പവര്‍ അതോറ്റി ഒരു പുതിയ വ്യവസ്ഥ നടപ്പാക്കിയിട്ടുണ്ട്. കാലാവധി തീരുന്ന വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷയോടൊപ്പം ഉന്നത വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത് സമർപ്പിക്കണം.ഉന്നത വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത തസ്തികകൾ മാറ്റി നൽകും.
പ്രവാസികളിൽ ചിലർ കുവൈറ്റില്‍ തുടരാൻ താൽപര്യക്കുറവും പ്രകടിപ്പിക്കുന്നുണ്ട്. മെച്ചപ്പെട്ട തസ്തികകളിൽ ജോലി ചെയ്തവർ അതേസ്ഥാപനത്തിൽ തന്നെ താഴ്ന്ന തസ്തികളിൽ ജോലി ചെയ്യാൻ വൈമുഖ്യം കാട്ടുന്നു. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച നടപടികൾ കർശനമാക്കാനാണ് സർക്കാർ തീരുമാനം.