ഡല്‍ഹി: സ്വകാര്യത സംബന്ധിച്ച തർക്കങ്ങൾക്കിടയിൽ നിരവധി ആളുകൾ വാട്ട്‌സ്ആപ്പിൽ നിന്ന് ടെലഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പ് പ്ലാറ്റ്ഫോമുകളിലേക്ക് ചുവടുമാറ്റുകയാണ്. ഇതിനിടയിൽ സ്വകാര്യത ഉറപ്പാക്കുന്നതിൽ മുന്നിൽ നിൽക്കുന്ന മറ്റൊരു ആപ്പിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലെയും വിദേശത്തെയും തീവ്രവാദികൾ തങ്ങളുടെ കൂട്ടാളികളുമായി ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ത്രീമ എന്ന ആപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടത്.
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖും സിറിയയും തമ്മിലുള്ള കേസ് അന്വേഷണത്തിൽ അറസ്റ്റിലായ ജഹൻസായിബ് സമി വാനിയും ഭാര്യ ഹിന ബഷീർ ബീഗവും ബെംഗളൂരു സ്വദേശിയായ ഡോക്ടർ അബ്ദുർ റഹ്മാനുമായി ത്രീമ വഴിയാണ് ബന്ധപ്പെട്ടിരുന്നതെന്ന് എൻഐഎ കണ്ടെത്തി.
കഴിഞ്ഞ വർഷം മാർച്ചിലാണ് വാനിയും ഹിനയും അറസ്റ്റിലായത്. അടുത്തകാലം വരെ ഇന്ത്യയിലും വിദേശത്തുമുള്ള ഐഎസ്ഐഎസ് തീവ്രവാദികളുമായി റഹ്മാൻ പതിവായി ആശയവിനിമയം നടത്തിയിരുന്നത് 'ത്രീമ' വഴിയാണെന്ന് അന്വേഷണസംഘം പറയുന്നു.
2013 ഡിസംബറിലാണ് റഹ്മാൻ സിറിയയിൽ നിന്ന് മടങ്ങിയത്തിയത്. നിരോധിത തീവ്രവാദ ഗ്രൂപ്പിനായി ലേസർ ഗൈഡഡ് മിസൈൽ സംവിധാനം വികസിപ്പിക്കുന്നതിന് വൈദ്യപരിജ്ഞാനം ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചപ്പോഴാണ് ത്രീമ എന്ന ആപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ വീണ്ടും ചർച്ചയായത്.
അതേസമയം, ഇതാദ്യമായല്ല ആപ്പിന്റെ ഉപയോഗം പുറത്തുവരുന്നത്. നേരത്തെ ഐഎസ് തീവ്രവാദികളും ഹിസ്ബുൾ മുജാഹിദ്ദീൻ, ലഷ്‌കർ-ഇ-തോയിബ, അൽഖ്വയ്ദ തീവ്രവാദികളുമൊക്കെ ത്രീമ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുള്ളതാണ്.
എന്ത് ചെയ്‌തെന്നതിനെക്കുറിച്ച് യാതൊരു ഡിജിറ്റൽ രേഖയും സൂക്ഷിക്കാത്തതുകൊണ്ടുതന്നെ ഈ ആപ്പ് വഴിയുള്ള ആശയവിനിമയങ്ങൾ നിരീക്ഷിക്കുക സാധ്യമല്ല. ഇതാണ് ഭീകരസംഘടനകളിലെ അംഗങ്ങൾക്കിടയിൽ ത്രീമയുടെ ഉപയോഗം കൂടാനുള്ള സാധ്യതയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു
. ത്രീമ വഴിയുള്ള സന്ദേശങ്ങളോ കോളുകളോ എവിടെനിന്നാണെന്ന് പോലും കണ്ടെത്താൻ കഴിയില്ല. ഉപഭോക്താവിന്റെ എല്ലാ പ്രവർത്തികളും മറച്ചുവയ്ക്കുന്നതിനാൽ ട്രാക്ക് ചെയ്യാനുള്ള എല്ലാ നീക്കങ്ങളും ആപ്പ് തടയും.
മറ്റ് പല ആപ്പിൽ നിന്നും വ്യത്യസ്തമായി ത്രീമയിൽ അക്കൗണ്ട് തുടങ്ങുമ്പോൾ ഉപഭോക്താക്കൾ ഇമെയിൽ അഡ്രസോ, ഫോൺ നമ്പറോ ഒന്നും നൽകേണ്ടതില്ല. ത്രീമയിൽ കോൺടാക്റ്റുകളും മെസേജുകളും സേവ് ചെയ്യുന്നത് പോലും ഉപഭോക്താവിന്റെ ഡിവൈസിലാണ്. സേർവറിൽ ഒന്നും സേവ് ചെയ്യപ്പെടുന്നില്ല. മൊബൈൽ ആപ്പിന് പുറമേ ഡെസ്‌ക്ടോപ്പ് വേർഷനും ത്രീമയ്ക്ക് ഉണ്ട്. ബൗസറിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇത് ഐപി അഡ്രസ്സോ മറ്റ് മെറ്റാഡാറ്റയോ ഒന്നും ഉപയോഗിക്കുന്നില്ല.
എൻഐഎ അധികൃതർ പറയുന്നതനുസരിച്ച് സ്വിറ്റ്‌സർലൻഡിൽ വികസിപ്പിച്ചെടുത്ത ത്രീമ വളരെ സുരക്ഷിതമായ ഒരു ആപ്പാണ്. ഐഫോൺ, ആൻഡ്രോയിഡ് പതിപ്പുകളിൽ പണമടച്ചാണ് ആപ്പ് ഉപയോഗിക്കാൻ കഴിയുന്നത്. ടെക്സ്റ്റ്, വോയിസ് മെസേജുകളും വോയിസ്, വിഡിയോ കോളുകളും ഗ്രൂപ്പ് കോളുകളും അടക്കമുള്ള എല്ലാ സേവനങ്ങളും ആപ്പിൽ ലഭ്യമാണ്.