തൃശൂർ∙ സംസ്ഥാന പോലീസ് ആക്ടിവിസ്റ്റുകളുമായി മലകയറാന്‍ തത്രപ്പെടുമ്പോള്‍ കേരളത്തില്‍ നടുറോഡില്‍ എ ടി എം കൗണ്ടര്‍ കൊള്ളയടിയും കവര്‍ച്ചയും പരമ്പരയാകുന്നു. അടുത്തിടെ എറണാകുളം, കോട്ടയം ജില്ലകളില്‍ ഒറ്റരാത്രിയില്‍ തന്നെ പരമ്പരയായി അരങ്ങേറിയ എ ടി എം കൗണ്ടര്‍ കൊള്ളയടിക്ക് പിന്നാലെ കഴിഞ്ഞ രാത്രി തൃശൂർ ജില്ലയിൽ വീണ്ടും എടിഎം യന്ത്രം തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ചാവക്കാട് കടപ്പുറം അങ്ങാടിയിലുള്ള എസ്ബിഐയുടെ എടിഎമ്മാണു തകർത്തത്. എന്നാൽ ഇതിൽനിന്നു പണം നഷ്ടമായോ എന്ന കാര്യം വ്യക്തമല്ല. യന്ത്രത്തിൽ പരിശോധന തുടരുകയാണ്.
തൃശൂർ കിഴക്കുപാട്ടുകരയിലെ കാനറ ബാങ്ക് എടിഎം തകർത്ത് കവർച്ചയ്ക്കു ശ്രമിച്ച കേസിൽ കാസർകോട്, കോട്ടയം സ്വദേശികളെ കഴിഞ്ഞ ബുധനാഴ്ച പൊലീസ് പിടികൂടിയിരുന്നു. ഒരു മാസത്തിനിടെ തൃശൂർ ജില്ലയിൽ തകർത്തത് നാല് എടിഎം യന്ത്രങ്ങളാണ്. എറണാകുളം, കോട്ടയം ജില്ലകളില്‍ നടന്ന എ ടി എം കവര്‍ച്ചകളിലെ പ്രതികളെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം പോലീസിന്‍റെ ശ്രദ്ധ ക്രമസമാധാന പാലനത്തില്‍ നിന്നും അടിക്കടി വ്യതിചലിക്കുകയാണെന്ന ആരോപണം ശക്തമാണ്.
ശബരിമലയില്‍ സംയമനത്തോടെ കൈകാര്യം ചെയ്യേണ്ട പ്രശ്നം കൈകാര്യം ചെയ്യാന്‍ ദിവസങ്ങളോളം ആയിരകണക്കിന് പോലീസുകാരെ വിന്യസിപ്പിക്കേണ്ടി വന്നു. ഭക്തയല്ലാത്ത ആക്ടിവിസ്റ്റിനെ മലകയറ്റാന്‍ ഇരുന്നൂറു പോലീസുകാരാണ് ഐ ജിയുടെ നേതൃത്വത്തില്‍ അണിനിരന്നത്. ഇതിനിടയില്‍ നാട് മുഴുവന്‍ കവര്‍ച്ചയാണ് അരങ്ങേറുന്നത്. പല ഉള്‍നാടന്‍ ഗ്രാമങ്ങള്‍ പോലും കവര്‍ച്ചാഭീതിയിലാണ്. മോഷ്ടാക്കള്‍ കീഴടങ്ങാന്‍ വന്നാല്‍ പിടിച്ചുവയ്ക്കാം എന്ന തരത്തിലാണ് പോലീസിന്‍റെ ഇടപെടല്‍.