കൊച്ചി: പന്ത്രണ്ട് മണിക്കൂറിലധികം നീണ്ട നാടകീയതകൾക്കൊടുവിൽ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പൂനെയിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ചു. വിമാനത്താവളത്തിന് പുറത്ത് നടന്ന കടുത്ത പ്രതിഷേധത്തെത്തുടർന്നാണ് തൃപ്തി ദേശായിയും കൂടെ വന്ന ആറ് സ്ത്രീകളും മടങ്ങാൻ തീരുമാനിച്ചത്. വൈകിട്ട് ഒമ്പതരയോടെയുള്ള ഫ്ലൈറ്റിനാണ് തൃപ്തി ദേശായി മടങ്ങിപ്പോകാൻ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി പൊലീസിനെ തൃപ്തി ദേശായി അറിയിച്ചു.
ഇന്ന് രാവിലെ നാല് മണിയോടുകൂടിയാണ് ഇന്‍റിഗോ വിമാനത്തില്‍ തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇതേസമയം തന്നെ പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് പുറത്ത് സംഘടിച്ചിരുന്നു.
എന്നാല്‍ തൃപ്തിയെ മടക്കി അയക്കാതെ പ്രതിഷേധം നിര്‍ത്തില്ലെന്ന നിലപാടിൽ പ്രതിഷേധക്കാര്‍ ഉറച്ചു നിന്നു. ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പല തവണ തൃപ്തി ദേശായി തന്‍റെ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. പൊലീസ് സംരക്ഷണം നല്‍കുമെന്ന ഉറപ്പ് തനിക്ക് കിട്ടിയിരുന്നെന്നും എന്നാല്‍ കൊച്ചിയില്‍ പോലും തന്‍റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ പറഞ്ഞു.
പ്രതിഷേധക്കാര്‍ തന്നെ അക്രമിക്കാന്‍ വരുന്നതിനാല്‍ വിമാനത്താവളത്തില്‍ തന്നെ നില്‍ക്കുകയാണ്. എന്നാല്‍ ശബരിമലയില്‍ ദര്‍ശനം നടത്താതെ താന്‍ മഹാരാഷ്ട്രയിലേക്ക് തിരിച്ച് പോകില്ലെന്നും അവര്‍ നെടുമ്പാശേരി വിമാത്താവളത്തില്‍ നിന്നുള്ള തന്‍റെ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.