തൃശൂർ: തൃശൂർ അതിരൂപതയിൽ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് വ്യാജപ്രമാണങ്ങൾ ചമയ്ക്കുകയും ഫേസ്ബുക്ക് പോസ്റ്റകളിലൂടെയും ഇ മെയിലിലൂടെയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ പോലീസിൽ പരാതി നൽകി.
വോയ്സ് ഓഫ് സീറോ മലബാർ ചർച്ച് എന്ന ഫേസ്ബുക്ക് കൂട്ടായ്മയ്ക്കെതിരെയും ജോസഫ് ജെയിംസ് എന്ന പേരിൽ ഇ മെയിലുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും, ഷൈജു ആൻ്റണി എന്നയാൾക്കുമെതിരെ തൃശൂർ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ, തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഓഫീസർ എന്നിവർക്കാണ് പരാതി നൽകിയത്.
പരാതിയനുസരിച്ച് ഐപിസി 465, 469, കേരള പോലീസ് ആക്ട് 120 (ഒ) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിനു നിർദേശം നൽകിയതായി ഈസ്റ്റ് എസ്ഐ സി.വി. ബിബിൻ അറിയിച്ചു.
സഭാവിരുദ്ധവും വ്യാജവും അപകീർത്തിപരമായതുമായ ആരോപണങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയാണ് മുഖ്യപരാതി. അതിരൂപതയിലെ വൈദികർ എന്ന പേരിലാണ് ആരോ വ്യാജപ്രമാണങ്ങൾ ചമയ്ക്കുകയും അതിലൂടെ ഇത്തരം തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത്.
ഈ വ്യാജ ആരോപണങ്ങൾ അതിരൂപതയെയും അതിരൂപതാധ്യക്ഷനെയും അതിരൂപതയിലെ വൈദികരെയും അപകീർത്തിപ്പെടുത്തുന്നതും സൽപ്പേര് കളങ്കപ്പെടുത്തുന്നതുമാണ്. വ്യാജ ആരോപണങ്ങളടങ്ങിയ പോസ്റ്റ് ഷെയർ ചെയ്യുന്നവർക്കെതിരെയും അപകീർത്തിപരമായ കമന്റുകൾ എഴുതുന്നവർക്കെതിരെയും നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തൃശൂർ അതിരൂപത വൈദിക സമിതി സെക്രട്ടറിയും അതിരൂപത പിആർഒയും ചേർന്നാണ് പോലീസിൽ പരാതി നൽകിയത്.