തൃശൂർ; തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. അമിത രക്ത സ്രാവവുമായി യുവതി ചികിത്സ തേടി ആശുപത്രിയിലെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അവിവാഹിതായ യുവതി വീട്ടിലെ ശുചിമുറിയില്‍ വച്ച് പ്രസവിക്കുകയായിരുന്നു.
തുടര്‍ന്ന് അമിത രക്തസ്രാവവുമായി ആശുപത്രിയിലെത്തിയ യുവതി പ്രസവ വിവരം മറച്ചുവച്ചാണ് ചികിത്സ തേടിയത്. ഡോക്ടർമാരുടെ പരിശോധനയിൽ വീട്ടില്‍ പ്രസവിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നവജാതശിശുവിന്‍റെ മൃതദേഹം ബാഗിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
ചാലക്കുടിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന യുവതി ലോക് ഡൗണിനെ തുടർന്ന് നാല് മാസത്തോളമായി മുള്ളൂര്‍ക്കരയിലെ വീട്ടിലുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് രക്തസ്രാവത്തെ തുടർന്ന് യുവതിയെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നില ഗുരുതരമായതിനാല്‍ ആശുപത്രി അധികൃതർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് യുവതി പ്രസവിച്ച വിവരം പുറത്തുവരുന്നത്.
യുവതിയുടെയും വീട്ടുകാരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡോക്ടർ പോലീസില്‍ വിവരമറിയിച്ചു. പോലീസ് വീട്ടിലെത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം ബാഗിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തി. യുവതിക്കെതിരെ ചെറുതുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
. നവജാത ശിശുവിന്‍റെ പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവൂ. പ്രസവത്തിനിടെയാകാം മരണം എന്നാണ് സംശയിക്കുന്നത്. പ്രസവം മറച്ചുവെക്കുകയും, മരണം പുറത്തിറയിക്കാതെ മൃതദേഹം ഒളിപ്പിച്ചു വെച്ചതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.